
ബി.ജെ.പിയുടെ രണ്ടാം ടീം എന്ന നിലയിലാണ് പലപ്പോഴും കോണ്‍ഗ്രസ് നിലപാടു സ്വകരിക്കുന്നതെന്നും അതിന്റെ പരസ്യ പ്രഖ്യാപനമാണ് എ.കെ ആന്റണി നടത്തിയതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കണം എന്നാണ് ആന്റണി പറഞ്ഞത്. അതു കോണ്‍ഗ്രസ് പണ്ടേ സ്വീകരിക്കുന്ന സമീപനമാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.
മൃദു ഹിന്ദുത്വം കൊണ്ട് ബിജെപിയെ പ്രതിരോധിക്കാനാവില്ല. എന്നാല്‍ കോണ്‍ഗ്രസ് അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ബി.ജെ.പിയിലേക്ക് ആളുകളെ എത്തിക്കുന്ന പാലമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിൻ്റെ ആളുകള്‍. അവര്‍ വിശ്വാസികളാണ്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല, വര്‍ഗീയവാദികള്‍ക്കു വിശ്വാസവുമില്ല. അവര്‍ വിശ്വാസത്തെ ഉപകരണമാക്കുകയാണ് ചെയ്യുന്നത്.

ചന്ദനക്കുറി തൊടുന്നവര്‍ വിശ്വാസികളാണ്. വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്നാണ് സി.പി.എം നിലപാട്. അവരെയെല്ലാം വര്‍ഗീയവാദികളായി ചിത്രീകരിക്കാന്‍ പാടില്ല. കോണ്‍ഗ്രസുകാര്‍ പലരും എടുത്ത നിലപാട് മൃദുഹിന്ദുത്വമാണ്. സി.പി.എം അതിനെയാണ് വിമര്‍ശിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
