
നാവിക സേനയുടെ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് ബോംബിട്ടു തകർക്കുമെന്ന് അജ്ഞാത ഭീഷണി സന്ദേശം. കൊച്ചി കപ്പൽശാലയിലെ ജീവനക്കാർക്ക് ലഭിച്ച ഇ മെയ്ൽ സന്ദേശത്തെത്തുടർന്ന് കൊച്ചി പോലീസ് കേസെടുത്തു. ഐടി ആക്ട് 385 പ്രകാരമാണ് കേസെടുത്തത്.

വിമാനവാഹിനിക്കപ്പലിൽ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കൊച്ചി കപ്പൽശാലയിൽ പണി പൂർത്തിയാക്കിയ ഐ.എൻ.എസ് വിക്രാന്ത് അവസാന ഘട്ട പരീക്ഷണങ്ങൾക്കു ശേഷം അന്തിമ മിനുക്കു പണികളിലാണ്. ഇതിനിടെയാണ് ഭീഷണി സന്ദേശം വന്നത്. സന്ദേശത്തിനു പിന്നിൽ ഭീകര ബന്ധമുണ്ടോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
വിഷയം കേന്ദ്ര ഏജൻസികളും ഗൗരവമായാണ് എടുത്തിരിക്കുന്നത്. കപ്പൽ നിർമാണം പുരോഗമിക്കുന്നതിനിടെ അഫ്ഗാൻ പൗരൻ കപ്പൽശാലയിൽ ജോലി ചെയ്തത് വിവിധ അന്വേഷണ ഏജൻസികൾ പരിശോധിച്ചിരുന്നു. ഇയാൾക്ക് ഭീകര ബന്ധമുണ്ടോ എന്നതു സ്ഥിരീകരിക്കാനായില്ലെങ്കിലും പാക്കിസ്ഥാനിൽ ജോലി ചെയ്തതു കണ്ടെത്തിയത് സംശയം ഉയർത്തിയിരുന്നു. ഇതേത്തുടർന്ന് കേസ് അന്വേഷണം എൻ.ഐ.എയ്ക്കു വിടാൻ പോലീസ് തീരുമാനിച്ചിരിക്കുകയാണ്. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും മനോവിഭ്രാന്തി അഭിനിയിക്കുന്നതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.
