
ബോവിക്കാനം/ കാസര്‍കോട്: മുളിയാർ ആലൂരിലെ മൾട്ടിഗ്രേഡ് ലേണിംഗ് സെൻറ്റർ നില നിർത്തണം എന്നാവശ്യ പ്പെട്ട് മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് പൊതു വിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർഓഫ് പബ്ലിക്ക്ഇൻസ്ട്രക്ഷൻ എന്നിവർക്ക് കത്തയച്ചു.

വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തയും നില നിൽക്കുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിന് സംസ്ഥാന സർക്കാർ പദ്ധതി പ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന മൾട്ടി ഗ്രേഡ് ലേണിംഗ് സെൻററുകൾ നിർത്തലാക്കുകയും, വിരലിൽ എണ്ണാവുന്നവ ലയിപ്പിക്കാനുമുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവോടെ ഇരുപത് വർഷത്തോളമായി ആലൂരിൽ പ്രവർത്തി ക്കുന്ന എം.ജി.എൽ.സി. സ്കൂളിന് പൂട്ട് വീഴും.
നിലവിൽ അറുപതോളം കുട്ടികൾ ഇവിടെ പഠിച്ചു വരുന്നുണ്ട്. ഒരു ഭാഗത്ത് പയസ്വിനി പുഴയും മൂന്ന് ഭാഗവും പ്ലാൻ്റേഷൻ കോർപറേഷൻ അധീന സ്ഥലത്താലും ചുറ്റപ്പെട്ട പ്രദേശമായതിനാൽ പൊതു ഗതാഗത മാർഗ്ഗമോ,മതിയായ വാഹനസൗകര്യമോ ഇല്ലാത്ത പ്രദേശമാണ് ആലൂർ.
അതിനാൽ തന്നെ 4 കി.മി.ദൂരമുള്ള ബോവിക്കാനം എ.യു.പി.സ്കൂളി ലേക്കോ,3കി.മി. ദൂരമുള്ള മുണ്ടക്കൈയിലുള്ള എൽ. പി സ്കൂളിലേക്കും എത്തിപ്പെടാനുള്ള സാഹചര്യം ഏറെ പ്രയാസകരമാണ്. കർഷകരും,സാധാരണക്കാരും അധിവസിക്കുന്ന മേഖലയിലെ ഇതിനകം നൂറു കണക്കിന് വിദ്യാർത്ഥികളാണ് പ്രസ്തുത സ്ഥാപനത്തെ പ്രയോജനപ്പെടുത്തിയതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
