
ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ്‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാം വിമാനം എത്തി. ഞായറാഴ്‌ച പുലർച്ചെ 1.15 മണിക്ക് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 198 പേരുടെ യാത്രാ സംഘത്തിൽ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 18 പേർ മലയാളികളാണ്.
വിദ്യാർത്ഥികളായ കണ്ണൂർ പുതിയതെരു സ്വദേശി ശിൽപ മാധവൻ, കണ്ണൂർ എളയാവൂർ സ്വദേശി കാവ്യ നമ്പ്യാർ, മലപ്പുറം തിരൂർ സ്വദേശി വിശാഖ് നായർ എന്നിവർക്ക് പുറമെ കൊല്ലം ഉളിയകോവിൽ സ്വദേശി ലക്ഷ്‌മി രാജഗോപാൽ, കസർകോട് തൃക്കരിപ്പൂർ സ്വദേശി സൂരജ്.എം, കണ്ണൂർ പുന്നാട് സ്വദേശി അമൽജിത്ത്, തിരുവനന്തപുരം പുളിയറക്കോണം സ്വദേശി ലിജു വി.ബി, ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ജയചന്ദ്ര മോഹൻ നാരായണൻ, ഭാര്യ അനിത കുമാരി, ജയചന്ദ്ര മോഹൻ, മകൻ വിഷ്‌ണു മോഹൻ, ഭാര്യ അജ്ഞന ഷേണായി, ആര്യ മോഹൻ, കോട്ടയം പാല സ്വദേശി ലിറ്റോ ജോസ്, ഭാര്യ രേക്ഷ്‌മ ജോസ്, മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അജിത്ത് ജോർജ്ജ്, കൊല്ലം ഓയൂർ സ്വദേശി ശരത്ത് ചന്ദ്രന്‍റെ ഭാര്യ നീന പ്രസാദ്, പാലക്കാട് ചന്ദ്ര നഗർ സ്വദേശി സിദ്ധാർത്ഥ് രഘുനാഥൻ എന്നിവരാണ് സംഘത്തിലുള്ളത്. ഇതിൽ പതിനാല് പേർ വിദ്യാർത്ഥികളാണ്.

അതേസമയം ഇസ്രയേലിൽ നിന്ന് മടങ്ങി എത്താൻ ആഗ്രഹിക്കുന്നവരെ രാജ്യത്ത് എത്തിക്കാൻ ഇത് നടപടിക്കും ഇന്ത്യൻ എംബസി സജ്ജമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സ്ഥിഗതികൾ എംബസി നിരീക്ഷിച്ച് വരുകയാണ്. സംഘർഷ സാധ്യതകളും തിരിച്ച് വരുന്നവരുടെ ആവശ്യകതയും അനുസരിച്ച് നടപടികൾ സ്വീകരിച്ച് വരികയാണ്. വേണ്ടി വന്നാൽ കൂടുതൽ വിമാന സർവീസുകൾ ആലോചനയിൽ എന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ഇതുവരെ വന്ന രണ്ട് സംഘങ്ങളിൽ ആയി 39 മലയാളികൾ തിരികെ എത്തി. ബന്ധുക്കളോ സുഹൃത്തുക്കളോ ഇസ്രയേലിൽ ഉളളവർ എന്ത് ആവശ്യം ഉണ്ടെങ്കിലും എംബസിയെ അറിയിക്കാം എന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു. ടൂറിസ്റ്റുകൾ ആയും വിദ്യാർത്ഥികൾ ആയും ഉള്ളവരാണ് മടങ്ങി വരാൻ കൂടുതൽ ആഗ്രഹം പ്രകടിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
