
എഡിറ്റിംഗ് ആപ്പുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലമാണിത്. എ.ഐയുടെ വരവോട് കൂടി എഡിറ്റിംഗ് ആപ്പുകളിലും വിപ്ലവാത്മകമായ മാറ്റങ്ങള്‍ സംഭവിച്ച് തുടങ്ങി. അത്തരമൊരു എഡിറ്റിംഗ് ആപ്പ് സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഫോട്ടോ ലാബ് എന്ന ഈ ആപ്പ് കുറഞ്ഞ ദിവസം കൊണ്ട് ഉപയോഗിച്ചത് ലക്ഷക്കണക്കിന് ആളുകളാണ്.
ഫോട്ടോകള്‍ പെയിന്റിങ് ചെയ്‌തത് പോലെയാക്കുകയാണ് ഫോട്ടോ ലാബ് ചെയ്യുന്നത്. എന്നാല്‍ ഈ ആപ്പുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയെ കുറിച്ചും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഫോട്ടോ ലാബില്‍ സ്വന്തം ചിത്രങ്ങള്‍ കൊടുക്കുന്നതോടെ ഇത് ഡാറ്റ ചോര്‍ച്ചയ്ക്ക് കാരണമായേക്കാം. ഇത്തരത്തിലുള്ള നിരവധി ആപ്പുകള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവയെല്ലാം ഡാറ്റ സുരക്ഷയെ ബാധിക്കുന്നവ ആയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഡിജിറ്റല്‍ ഫോട്ടോഗ്രാഫുകള്‍ വിഷ്വലി മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി ടൂളുകളും ഇഫക്ടുകളും അടങ്ങിയ ഒരു ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറാണ് ഫോട്ടോ ലാബ്. ഇത് വഴി ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും റീടച്ച് നല്‍കാനും കഴിയും. നിരവധിയായുള്ള ഫില്‍ട്ടറുകള്‍, ഫേസ് ഇഫക്‌റ്റുകള്‍, ആര്‍ട്ട് ഫ്രെയിമുകള്‍ എന്നിവയെല്ലാം ഫോട്ടോ ലാബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫോട്ടോ ലാബിലേക്ക് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ലൈൻ റോക്കറ്റ് ഇൻവെസ്റ്റ്മെൻറ്സ് ആണ് ഈ ആപ്പിന് പിന്നില്‍. 100 മില്യണുമേല്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ തന്നെ ആപ്പ് ഉപയോഗിച്ച് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൗതുകത്തിനപ്പുറം ഈ ആപ്പുകള്‍ ഉയര്‍ത്തുന്ന സുരക്ഷ ഭീഷണി വലുതാണ്. ഈ സാഹചര്യത്തില്‍ ഇത്തരം ആപ്പുകള്‍ എത്രമാത്രം സുരക്ഷിതത്വമാണ് ഉറപ്പ് തരുന്നത് എന്നതിനെ കുറിച്ച് ചിലർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. എന്നാൽ കേന്ദ്ര സർക്കാരിൻ്റെ ഐ.ടി മന്ത്രാലയം ഇക്കാര്യത്തിൽ നിരോധിത ആപ്ലിക്കേഷൻസ് പട്ടികയിൽപെടുത്തി അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല.
