
പാട്‌ന: ബിഹാറിലെ പൂര്‍ണിയയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ ചുട്ടുകൊന്നു. മന്ത്രവാദത്തിൻ്റെ പേരിലാണ് ഭീകര കൊലപാതകം. കുടുംബം മന്ത്രവാദം നടത്തി എന്ന് ആരോപിച്ചായിരുന്നു കൊലപാതകം എന്നാണ് വിവരം. സദാചാര പൊലീസിങ് എന്നാണ് പറയപ്പെടുന്നത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ടെറ്റ്മ ഗ്രാമത്തില്‍ ഇന്നലെ രാത്രിയിലാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ കൊണ്ടു പോയി മൃതദേഹങ്ങള്‍ കത്തിക്കുകയായിരുന്നു. ഈ ഗ്രാമത്തില്‍ മൂന്ന് ദിവസം മുമ്പ് ഒരു കുട്ടി മരിച്ചിരുന്നു. ഈ കുട്ടിയുടെ മരണത്തിന് കൊല്ലപ്പെട്ട കുടുംബം കാരണക്കാരായി എന്നാണ് പ്രതികൾ പറയുന്നത്.
16കാരനായ സോനു കുമാർ എന്നയാളാണ് പോലീസിനോട് കൊലപാതക വിവരം അറിയിച്ചത്. ഖുറുഖ് സമുദായത്തില്‍പ്പെട്ടവര്‍ തൻ്റെ കുടുംബത്തെ മര്‍ദിക്കുകയും ജീവനോടെ ചുട്ടുക്കൊല്ലുകയുമായിരുന്നു എന്നാണ് അറിയിച്ചത്. ബബുലാല്‍ ഖുറുഖ് (40), സീതാ ദേവി (40), മഞ്ജിത് ഖുറുഖ് (20), അരനയ ദേവി, കാക്തോ ദേവി (70) എന്നിവരെ കാണാനില്ലായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. രാംദേവ് ഒറയോണ്‍ എന്നയാളുടെ കുട്ടിയാണ് മൂന്ന് ദിവസം മുമ്പ് മരിച്ചത്. ഇതില്‍ കാക്തോ ദേവിയുടെ മന്ത്രവാദത്തിന് പങ്കുണ്ടെന്ന് ഗ്രാമ നിവാസികള്‍ കുറ്റപ്പെടുത്തിയിരുന്നു.
