ചെര്‍ക്കള (കാസര്‍കോട്): പരിശുദ്ധമായ വെള്ളിയാഴ്ച്ച പൊന്‍പുലരി ദിനത്തില്‍ കാസര്‍കോടിന്റെ സുല്‍ത്താന്‍ യാത്രയായി. മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള മുസ്ലിംലീഗിൻ്റെ മലബാറിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു. കാസര്‍കോട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. എല്ലാ വിഷയങ്ങളിലും ഇടപെടുകായും ഉത്തമമായ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത ഉജ്വലവ്യക്തിത്വം. 1987 മുതല്‍ 19 വര്‍ഷം തുടര്‍ച്ചയായി മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് നാലുതവണ എം.എല്‍.എ.യായി കേരളാ നിയമസഭയിലെത്തി.
മുസ്ലിംലീഗ് നേതാവെന്നതിന് പുറമെ കാസര്‍കോട് മുസ്ലിം ജമായത്ത് പ്രസിഡണ്ട് കൂടിയായിരുന്നു. ജാതി- മത ഭേതമില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ സ്വീകര്യനായിരുന്നു ചെര്‍ക്കളം അബ്ദുള്ള. അദ്ദേഹത്തിൻ്റെ വിയോഗത്തില്‍ നാടൊന്നാകെ ദുഃഖിതരായി. അവസാനമായി ഒരു നോക്ക് കാണുന്നതിനായി നാനാതുറകളില്‍ നിന്ന് നിരവധി പേരാണ് ചെര്‍ക്കളത്തെ വസതിയിലേക്ക് എത്തിയത്. ‘സര്‍വ്വ ശക്തനായ അല്ലാഹുവെ.. അദ്ദേഹത്തിൻ്റെ ഖബറിടം നീ വിശാലമാക്കണേ.. പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും സ്വര്‍ഗത്തില്‍ നിന്റെ ഇഷ്ട ദാസന്മാരില്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ.. നാഥാ,..’ എങ്ങും പ്രാര്‍ത്ഥനാമുഖരിതമായി.
എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം മരിക്കുംവരെയും മുഴുവന്‍ സമയം രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്ന കര്‍മ്മധീരനായ രാക്ഷ്ട്രീയ പ്രവര്‍ത്തകന്‍ ചെര്‍ക്കളം അബ്ദുള്ള വരും തലമുറയ്ക്ക് രാക്ഷ്ട്രീയഗുരുവും മാര്‍ഗദര്‍ശിയുമാകണം. നാടിൻ്റെ രാക്ഷ്ട്രീയ- സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന അദ്ദേഹം രാക്ഷ്ട്രീയ എതിരാളികള്‍ക്കും നല്ലൊരു സുഹൃത്തായിരുന്നു. ജീവിതം വിശ്രമമില്ലാത്ത പോരാട്ടമാക്കുകയും തന്നിലൂടെ ചെര്‍ക്കളം എന്ന നാടിൻ്റെ പേര് ലോകത്തിൻ്റെ ഉന്നതിയിലെത്തിക്കുകയും ചെയ്ത പ്രിയ നേതാവായിരുന്നു.
കാര്യക്ഷമമല്ലാത്ത ഉദ്യോഗസ്ഥകേന്ദ്രങ്ങള്‍ ഭയപ്പെട്ട ഭരണാധികാരത്തിൻ്റെ കരുത്തുറ്റ ചങ്കുറപ്പും വിവാദങ്ങളില്‍ പതറാതെ നിന്ന വ്യക്തിത്വവുമായിരുന്നു. കേരളത്തിലും കര്‍ണാടകത്തിലും ഒരുപോലെ ജനസ്വാധീനമുണ്ടായിരുന്ന ഈ രാഷ്ട്രീയാചാര്യൻ്റെ ജീവിതവും ചരിത്രത്തിൻ്റെ ഏടുകളില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.
വിടവാങ്ങിയത് പകരം വെക്കാനില്ലാത്ത നേതാവ്; കാസറകോടിൻ്റെ സ്വന്തം ചെര്‍ക്കളം സാഹിബ്