
കണ്ണൂർ: കണ്ണൂർ കാസർകോട് മണ്ഡലങ്ങളിൽ കള്ള വോട്ട് ആരോപണം ഉയർന്നതിന തുടര്‍ന്ന് നാളെ റീപ്പോളിങ്ങ് നടക്കാനിരിക്കെ വിവാദ പ്രസ്താവനയുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. പർദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാൻ അനുവദിക്കരുതെന്നായിരുന്നു എം.വി. ജയരാജന്‍റെ പ്രസ്താവന. വോട്ട് ചെയ്യാൻ എത്തുന്നവര്‍ വരിയിൽ നിൽക്കുമ്പോൾ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയിൽ മുഖം കൃത്യമായി പതിയുന്ന തരത്തിൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂവെന്നും ജയരാജൻ പറയുന്നു.

ഇതു പോലെ വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കാസർകോട് മണ്ഡലത്തിലെ പിലാത്തറയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നിർദേശം നടപ്പാക്കിയാൽ യു.ഡി.എഫ് ജയിക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും എല്‍.ഡി.എഫ് ജയിക്കുമെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു. അതിനിടെ കാസർകോട് കണ്ണൂര്‍ മണ്ഡലങ്ങളിലെ ചില ബുത്തൂകളിൽ റീപ്പോളിങ്ങ് പ്രഖ്യാപിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി.
വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് കമ്മിഷന്‍ റീപോളിങ് പ്രഖ്യാപിച്ചതെന്നായിരുന്നു അരോപണം. ആരുടേയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് കമ്മിഷന്‍റെ നടപടി. വേണ്ടത്ര ഗൗരവത്തോടെയല്ല കമ്മിഷന്‍റെ പ്രവര്‍ത്തനം. വിദൂരസ്ഥലങ്ങളില്‍ നിന്നുളളവര്‍ക്ക് വോട്ടിങിനുള്ള അവസരം നിഷേധിച്ചിരിക്കുകയാണെന്നും അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
