കോഴിക്കോട്: സുന്നി പണ്ഡിതരില്‍ പ്രമുഖനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മംഗലാപുരം, കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായിരുന്ന ചെമ്പരിക്കയിലെ സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിൽ കുറ്റവാളികളെ പിടികൂടാത്തതിൽ പ്രക്ഷോഭം വ്യാപിപ്പിക്കാനൊരുങ്ങി സമസ്ത. ചെമ്പരിക്ക ഖാസിയുടേത് കൊലപാതകം ആണെന്നാണ് സമസ്തയുടെ വിശ്വാസം. ഇതുവരെ അതു തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ ശക്തമായ പ്രതിഷേധത്തിലേക്കു പോവാന്‍ സമസ്തയും പോഷക സംഘടനകളും തീരുമാനിച്ചിരിക്കുകയാണ്. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതുവരെ പ്രക്ഷോഭം ശക്തമായി തുടരുമെന്നും ജിഫ്രി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനോടനുബന്ധിച്ച് ഫെബ്രുവരി ആദ്യവാരം കോഴിക്കോട് പ്രതിഷേധ സമ്മേളനം നടത്തുമെന്നും തങ്ങൾ വ്യക്തമാക്കി.
2010 ഫെബ്രുവരി 15 നാണ് ചെമ്പരിക്ക കടൽത്തീരത്ത് ഖാസിയുടെ മൃതദേഹം കണ്ടത്. കടലിനോട് ചേർന്നുനിൽക്കുന്ന പാറക്കെട്ടുകൾക്കിടയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ഖാസിയുടെ ചെരിപ്പും വടിയും പാറക്കെട്ടിന് മുകളിലുമായിരുന്നു. ഈ സംഭവത്തിൽ അന്വേഷണം നടത്തിയ ഏജൻസികൾക്ക് പ്രതികളെ പിടികൂടാനായിട്ടില്ല. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സി.ബി.ഐയും അന്വേഷിച്ചു. എന്നിട്ടും പ്രതികളെ കണ്ടെത്താനാവാത്തതിൽ നാട്ടുകാർക്കിടയിൽ പ്രധിഷേധം ശക്തമാണ്.