
നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കാസര്‍കോട് ജില്ലാ കോൺഗ്രസ് നേതൃത്വം പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങുന്നു. ജില്ലാ നേത്രുത്വത്തിലെ ഒരു വിഭാഗം നേതാക്കൾ രാജി വെക്കാനൊരുങ്ങുകയാണ്. ഇന്നലെ രാത്രിയോട് കൂടിയാണ് രാജ് മോഹൻ ഉണ്ണിത്താനെ കാസര്‍കോട് പാർലമെന്റ് മണ്ഡലത്തിലേക്കുള്ള യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപനം വന്നത്. വടകരയിലെ സീറ്റ് കിട്ടാത്തതിൽ നേതൃത്വത്തിനെതിരെ രംഗത്ത് വന്ന ഉണ്ണിത്താന്‍ ഇപ്പോൾ കാസര്‍കോടും പ്രതിസന്ധി നേരിടുകയാണ്.

ജില്ലയിലെ18 പേർ ഭാരവാഹിത്വം രാജി വയ്ക്കുമെന്ന് ഡി.സി.സി സെക്രട്ടറി അഡ്വ. ഗോവിന്ദൻ ഭീഷണി മുഴക്കുന്നത്. സ്ഥാനാർത്ഥികളുടെ പരിഗണനാ പിട്ടികയിലുണ്ടായിരുന്ന സുബയ്യ റേയ്ക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. സംസ്ഥാന നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായി സുബ്ബയ്യ റേയും കെ.പി.സി.സി അംഗത്വം രാജിവയ്ക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കി.
കാസര്‍കോട് ജില്ലയിൽ നിന്നുള്ള ആളെ മത്സരിപ്പിക്കണമെന്ന ആവശ്യം മുന്‍ നിര്‍ത്തിയാണ് ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധം. ജില്ലാ പി.സി.സി ഇന്ന് യോഗം ചേർന്ന് നേതൃസ്ഥാനങ്ങളിൽ നിന്ന് രാജിവെക്കുന്നതടക്കമുള്ള തീരുമാനങ്ങൾ എടുക്കുമെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ആരും പ്രതിഷേധമോ രാജി വിവരങ്ങളോ തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് ഡി. സി. സി നേതൃത്വം ഔദ്യോഗികമായി അറിയിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി രാജ് മോഹൻ ഉണ്ണിത്താൻ നാളെ കാസര്‍കോട് എത്തും.
അതേപോലെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലിയുള്ള തര്‍ക്കം സിറ്റിങ് സീറ്റുകളില്‍പോലും സംസ്ഥാനത്ത് യു.ഡി.എഫിന്‍റെ വിജയസാധ്യത കുറച്ചെന്നാണ് മിക്കനേതാക്കളുടേയും അണികളുടേയും അഭിപ്രായം. സംസ്ഥാന നേത്രുത്വത്തിനുണ്ടായ ഈ വീഴ്ച പ്രചാരണരംഗത്ത് പരിഹരിക്കാനായില്ലെങ്കില്‍ യു.ഡി.എഫിന് കനത്ത തിരിച്ചടി നേരിടേണ്ടിവരും.
