കാസർകോട്: ഗള്‍ഫിലെ ബദര്‍ അല്‍സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിൻ്റെയും അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പിൻ്റെ എം.ഡിയും മംഗലുരുവിലെ ഇന്ത്യാന ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാനുമായ അബ്ദുല്‍ലത്തീഫ് ഉപ്പള ഗേറ്റിൻ്റെയും ആയിഷമ്മ സഫിയയുടേയും മകള്‍ സല്‍മാബി ഷഹനാസിനെ സിറ്റിഗോള്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് പ്രസിഡണ്ടുമായ അബ്ദുല്‍കരീം കോളിയാടിൻ്റെയും ആയിഷയുടേയും മകന്‍ മുഹമ്മദ് ദില്‍ഷാദ് വധുവായി സ്വീകരിക്കുന്ന വിവാഹ വേദിയിലാണ് 17 നിര്‍ദ്ധന യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കിയത്. മഞ്ചേശ്വരം, കുമ്പള ഭാഗങ്ങളിലെ യുവതീയുവാക്കളാണ് സമൂഹവിവാഹത്തിലൂടെ പുതുജീവത്തിലേക്ക് കടന്നത്.
വിവാഹ വേദിയിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിക്കാഹ് കര്‍മ്മത്തിന് നേതൃത്വം നല്‍കി. ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. എം.എ ഖാസിം മുസ്ല്യാര്‍ ഖുതുബ നടത്തി. വിവാഹ സൽക്കാരത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കര്‍ണാടക മന്ത്രി യു.ടി ഖാദര്‍, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, പി.കരുണാകരന്‍ എം.പി, മുന്‍ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിം, ബഹ്‌റൈന്‍ രാജാവിന്റെ പേരമകള്‍ ഷേഖ നൂറാ ബിന്‍ത് ഖലീഫ, മുഹറക്ക് ഗവര്‍ണര്‍, മജ്‌ലിസ് ശൂറ മെമ്പര്‍മാര്‍, ഒമാന്‍ ആരോഗ്യ, ആഭ്യന്തര, തൊഴില്‍ മന്ത്രാലയ പ്രതിനിധികള്‍ തുടങ്ങി സൗദി, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അറബ് പ്രമുഖരും എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.കെ ബഷീര്‍, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, കര്‍ണാടക എം.എല്‍.സി ബി.എം ഫാറൂഖ്, പത്മശ്രീ സോമന്‍ ബേബി, പ്രമുഖ വ്യവസായികളായ ഡോ. എന്‍.എ മുഹമ്മദ്, പി.എ ഇബ്രാഹിം ഹാജി, വൈ. അബ്ദുല്ലകുഞ്ഞി ഹാജി, യഹ്‌യ തളങ്കര, യു.കെ യൂസഫ്, വിനയഹെഗ്‌ഡെ, കെ. മൊയ്തീന്‍കുട്ടി ഹാജി, ഹനീഫ് അപ്‌സര, കെ.എം മുഹമ്മദ് കെ.എം ട്രേഡിംഗ്‌സ്, എന്‍.എ അബൂബക്കര്‍ ഹാജി തുടങ്ങിയവരും മത, രാഷ്ട്രീയ, സാംസ്‌കാരിക, ബിസിനസ് മേഖലകളിലെ പ്രമുഖരടക്കം നിരവധി പേർ പങ്കെടുത്തു.
കാസർകോട്ടെ വ്യവസായി പ്രമുഖരുടെ മക്കളുടെ വിവാഹ വേദിയിൽ 17 നിര്‍ദ്ധന യുവതികള്‍ക്ക് മംഗല്യ ഭാഗ്യം