ന്യൂഡല്‍ഹി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നികുതി വർദ്ധിപ്പിച്ച് കൂടുതൽ സാമ്പത്തിക നേട്ടം കൊയ്യാൻ കളമൊരുക്കിയ അമേരിക്കക്ക് കനത്ത തിരിച്ചടി നൽക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ നടത്തുന്ന വ്യാപാര യുദ്ധമായിമാറും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 30 ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുക. നികുതി വര്‍ധിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിശദ വിവരം ഇന്ത്യ ലോക വ്യാപാര സംഘടനയെ ഔദ്യോഗികമായി അറിയിച്ചു.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന നികുതി അമേരിക്ക ഉയര്‍ത്തിയിരുന്നു. 24.1 കോടി ഡോളറാണ് നികുതിയായി ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക ചുമത്തിയത്. ഇതിന് മറുപടിയായാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള നികുതി വർധിപ്പിച്ച് ഇന്ത്യ മറുപടി നൽകുന്നത്.
ചൈനയ്ക്ക് പിന്നാലെയാണ് ഇന്ത്യയുടെ ഈ നടപടി. മോട്ടോര്‍ സൈക്കിളുകള്‍, ഇരുമ്പ്, ഉരുക്ക് ഉത്പന്നങ്ങള്‍, ബോറിക് ആസിഡ്, പയറ് തുടങ്ങിയയാണ് നികുതി വര്‍ധിപ്പിച്ച പ്രധാന ഉത്പന്നങ്ങള്‍. ഇതോടെ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന നികുതിക്ക് തത്തുല്യമായി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലും നികുതി കൂടും. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബദാം, ആപ്പിള്‍, ചില മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ ഉള്‍പ്പെടെ 20 ഉത്പന്നങ്ങള്‍ക്ക് 10 മുതല്‍ 100 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം പിന്നീട് മാറ്റിവെച്ചു. അതിന് ശേഷമാണ് 30 ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ നിർബന്ധിതരായത്. 
അമേരിക്ക നൽകിയ പണിക്ക് തിരിച്ചു പണികൊടുക്കാനുറച്ച് ഇന്ത്യ; ഇനി നടക്കാൻ പോകുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധമോ..?