
നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ബി.ജെ.പി പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയ്ക്കെതിരെ ബി.ജെ.പിയിൽ തന്നെ പ്രതിഷേധം ഉയരുന്നു. കേരളത്തിൽ ബി.ജെ.പി കോൺഗ്രസ് ധാരണയുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വെളിപ്പെടുത്തൽ ശരിവെയ്ക്കുന്ന രീതിയിലാണ് പട്ടിക. പ്രവര്‍ത്തകര്‍ ഇതുവരെ കേട്ട് കേള്‍വി പോലുമില്ലാത്ത സ്ഥാനാർഥികളെയാണ് ബി.ജെ.പി തന്നെ അവരുടെ സുവർണാവസരമെന്ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിൽ രംഗത്ത് ഇറക്കിയത്.

ആർ.എസ്.എസിന് ഏറെ താൽപര്യമുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി പ്രേമചന്ദ്രനെതിരെ കൊല്ലത്ത് രംഗത്ത് ഇറക്കിയത് സാബുവിനെയാണ്. സംസ്ഥാന എം. ടി രമേശ് അടക്കമുള്ള നേതാക്കാളുടെ തെരഞ്ഞെടുപ്പ് മോഹം നിലനിൽക്കെയാണ് അതിന് ചെവി കൊടുക്കാതെ ഇത് വരെ ആരും കേൾക്കാത്ത സാബുവിനെ രംഗത്ത് ഇറക്കിയത്. സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകർ പോലും ഇതുവരെ കേൾക്കാത്ത ഒരു പേരാണ് സാബു.
കൊല്ലം ജില്ലയിൽ ഇന്ന് വരെ എത്തിയിട്ടില്ലാത്ത ഒരു സ്ഥാനാർത്ഥിയെ തങ്ങൾക്ക് വേണ്ട എന്നതാണ് കൊല്ലം ബി.ജെ.പിയുടെ പൊതു വികാരം. സാബുവിന് വേണ്ടി തെരഞ്ഞെടുപ്പില്‍ സഹകരിക്കാൻ കഴിയില്ലെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചുവെന്നാണ് വിവരം. എറണാകുളം ജില്ലയിലെ പ്രാദേശിക ബി.ജെ.പി പ്രവർത്തകനാണ് സാബു. ഇങ്ങനെയുള്ള ആളെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എന്തിനാണ് മത്സരിപ്പിച്ചതെന്നാണ് ബി.ജെ.പി പ്രവർത്തകരുടെ തന്നെ ചോദ്യം. കേരളത്തിലെ കോ -ലി- ബി സഖ്യത്തിന്‍റെ സ്ഥാനാർത്ഥിയാണ് സാബുവെന്നതാണ് യാഥാർഥ്യം.
