
കേരളത്തിലെ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ഭൂവികസനം, ഇഷ്ടിക നിർമാണം, കനാലുകളിലെ ചെളി നീക്കം ചെയ്യൽ എന്നീ പ്രവൃത്തികളിൽ വ്യാപക ക്രമക്കേടു നടക്കുന്നതായി പദ്ധതി കേന്ദ്ര നിരീക്ഷണ സംഘം കണ്ടെത്തി.
എന്തെങ്കിലും തൊഴിൽ ചെയ്യാനുള്ളതാണ് കേരളത്തിലെ തൊഴിലുറപ്പ് എന്ന നിലയിലാണ് കാര്യങ്ങൾ എന്നും ദേശീയ മാനദണ്ഡങ്ങൾ ഒന്നും സംസ്ഥാനത്ത് പാലിക്കപെടുന്നില്ലെന്നും തൊഴിലുറപ്പ് കേന്ദ്ര ഡയറക്ടർ ധരംവീർ ഝായുടെ നേതൃത്തിലുള്ള സംഘത്തിന്‍റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പട്ടിക വർഗ, പട്ടിക ജാതി, ബി.പി.എൽ കുടുംബങ്ങൾ, നാമമാത്ര കർഷകർ, ചെറുകിട കർഷകർ എന്നീ മുൻഗണനാ ക്രമത്തിൽ അവരുടെ ഭൂമി കൃഷിയോഗ്യമാക്കലാണ് ഭൂവികസനത്തിൽ ചെയ്യേണ്ടത്. എന്നാൽ കേരളത്തിൽ താഴെത്തട്ടിലുള്ളവർക്കായുള്ള ഭൂവികസനം 90 ശതമാനവും ഇടത്തര, വൻകിടക്കാർക്കാണ് സഹായമാകുന്നത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഈ പ്രോജക്റ്റുകളുടെ നടത്തിപ്പ് സംഘം നേരിട്ടു വിലയിരുത്തി. ഭൂവുടമയും തൊഴിൽകാർഡ് എടുത്ത് ജോലിയിൽ പങ്കാളിയാകണമെങ്കിലും സ്ഥലത്തില്ലാത്ത വൻകിടക്കാരുടെ കൃഷിഭൂമി പോലും തൊഴിലുറപ്പിൽ ഏറ്റെടുക്കുന്നു. ഇവരുടെ തൊഴിൽകാർഡ് നടത്തിപ്പുകാരാണ് എടുക്കുന്നത്.

സർക്കാർ ഭവന പദ്ധതിയായ ലൈഫിൽ വീടു നിർമാണത്തിനു സൗജന്യമായി ഇഷ്ടിക നൽകുന്ന പ്രോജക്റ്റും തൊഴിലുറപ്പിനു വിരുദ്ധമാണ്. ഇഷ്ടിക ഒന്നിന് 108 രൂപയാണു നിർമാണ ചെലവ്. വിപണിയിൽ ഇഷ്ടിക വില 30 രൂപയാണ്. വിപണിവിലയെക്കാൾ കുറഞ്ഞചെലവിൽ തൊഴിലുറപ്പിൽ ഇഷ്ടിക നിർമിക്കാൻ കഴിയുമെന്നിരിക്കേയാണു ഈ കൂടിയ തുക ചെലവഴിച്ചുള്ള നിർമാണം. സംസ്ഥാനത്തെ 16,000 ലധികം വാർഡുകളിൽ കനാലുകളിലെ ചെളി നീക്കം ചെയ്യുന്നതിന്‍റെ മറവിലാണ് മറ്റൊരു വലിയ ക്രമക്കേട് നടന്നിരിക്കുന്നത്.
ഒരു വാർഡിൽ കുറഞ്ഞത് 3 ലക്ഷം രൂപയാണു ചെലവഴിക്കുന്നത്. ചെളി 50 മീറ്റർ ദൂരെ ഇടുന്നതായി പ്രോജക്റ്റിൽ പറയുന്നുണ്ടെങ്കിലും ഒരുമീറ്റർ ദൂരെപോലും എത്തിക്കാൻ മിക്കയിടത്തും സ്ഥലമില്ല. എന്നാൽ 50 മീറ്ററിനുള്ള തുക ചെലവഴിക്കുന്നുണ്ട്. എന്തെങ്കിലും തൊഴിൽചെയ്യാനുള്ളതാണു തൊഴിലുറപ്പെന്ന സ്ഥിതിയാണു കേരളത്തിലെന്നും ഗ്രാമവികസനമന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
