എറണാകുളം: മരട് ക്വട്ടേഷന്‍ കേസിലെ പ്രതി മരട് മുനിസിപ്പല്‍ വൈസ് ചെയര്മാന് ആന്റണി ആശാന്‍പറമ്പില്‍ കോടതി നിര്‍ദ്ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ സർക്കിൾ ഇന്‍സ്പെക്ടര്‍ക്ക് മുന്നില്‍ കീഴടങ്ങി. ഈ കേസില്‍ പ്രതിയായ കൗണ്‍സിലര്‍ ജിന്സണ് പീറ്ററും കീഴടങ്ങി. നേരത്തെ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്. രണ്ടുമാസം ഒളിവിൽ കഴിഞ്ഞശേഷമാണ് ആന്റണി കീഴടങ്ങിയത്. അതേസമയം, താൻ ഒളിവിൽ കഴിയുകയായിരുന്നില്ലെന്നും ജാമ്യാപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നെന്നും ആന്റണി മാധ്യമങ്ങളോടു പ്രതികരിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കെട്ടിച്ചമച്ചതാണെന്നും ആന്റണി പറഞ്ഞു.

