ചെന്നൈ: സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധം തമിഴ് സിനിമാ താരസംഘടനയായ “നടികര്‍ സംഘ”ത്തിന്റെ ജനറല്‍ ബോഡി യോഗത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടല്‍. സംഘര്‍ഷമുണ്ടാകുമെന്ന കാരണത്താല്‍ നേരത്തെ നിശ്ചയിച്ച വേദിയില്‍നിന്ന് മാറ്റിയാണ് സമ്മേളനം നടന്നത്. നടികര്‍ സംഘത്തിന്റെ സ്വന്തം സ്ഥലത്ത് പ്രത്യേക പന്തലൊരുക്കിയായിരുന്നു സമ്മേളനം. പുറത്ത് ശരത്കുമാര് വിഭാഗത്തെ അനുകൂലിച്ചും എതിര്‍ത്തും അംഗങ്ങള്‍ സംഘം ചേര്‍ന്നു. പിന്നീട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. യോഗത്തിനെത്തിയ നടനും എംഎല്‍എയുമായ കരുണാസിന്റെ കാർ തല്ലിത്തകർത്തു. . സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.


അതേസമയം “നടികര്‍ സംഘ”ത്തില്‍ നിന്ന് നടന് ശരത് കുമാറിനെയും രാധാരവിയെയും സസ്പെന്‍ഡ് ചെയ്തു. സംഘടനയുടെ ഭാരവാഹികളായിരിക്കെ ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്നാണ് ഇരുവര്‍ക്കുമെതിരായ ആരോപണം. നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാലാണ് തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ജനറല്‍ ബോഡി മീറ്റിംഗിൽ അംഗീകരിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് വിശാല്‍ പറഞ്ഞു. യോഗത്തില്‍ സംഘടനയില്‍ അംഗങ്ങളായ ഭൂരിപക്ഷം താരങ്ങളും പങ്കെടുത്തിരുന്നു. 

അതേസമയം ശരത്കുമാറിനെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ വിശാലിന്റെ ചെന്നൈയിലെ ഓഫീസിന് നേരെ ആക്രമണമുണ്ടായി. ഒരു സംഘം ആളുകൾ അദ്ദേഹത്തിന്റെ ഓഫീസ് ആക്രമിക്കുകയായിരുന്നു.