കാസര്‍കോട്: കെട്ടിട നികുതിയിനത്തില്‍ രണ്ടരലക്ഷത്തോളം രൂപ അടക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് വിദ്യാനഗറിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ജപ്തി ചെയ്യാ അധികൃതര്‍ ഒരുങ്ങുന്നു. 2015 മാര്‍ച്ചില്‍ നികുതി മൂന്നുതവണയായി അടയ്ക്കുന്നതിന് സൗകര്യം നല്‍കിയിരുന്നെങ്കിലും ഇത് പ്രയോജനപ്പെടുത്താന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. രണ്ടുനില കെട്ടിടത്തിന് 2,23,200 രൂപയാണ് വില്ലേജ് ഓഫീസില്‍ റവന്യൂ നികുതിയായി അടക്കേണ്ടത്. 30,000 രൂപയോളം പലിശയുള്‍പ്പെടെ അടയ്ക്കുന്നതിന് നിരവധി തവണയാണ് വില്ലേജ് അധികൃതര്‍ നോട്ടീസ് നല്‍കിയത്. എന്നിട്ടും പ്രതികരണമൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് ജപ്തി ചെയ്യുന്നതിനുള്ള നടപടികളിലേക്ക് അധികൃതര്‍ നീങ്ങുന്നത്. ജപ്തിക്കാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനായുള്ള റിപോര്‍ട്ട് കാസര്‍കോട് വില്ലേജ് ഓഫീസില്‍ നിന്ന് തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കാസര്‍കോട് തഹസില്‍ദാര്‍ കെ.വി നാരായണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ആന്റോ, വില്ലേജ് ഓഫീസര്‍ പ്രകാശന്‍ തുടങ്ങിയ റവന്യൂ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച ഡി.സി.സി ഓഫീസിലെത്തുകയും ജപ്തി നടപടി ഒഴിവാക്കുന്നതിനായി നേതാക്കളെ സമീപിച്ചിരുന്നു. എന്നാല്‍ ആരും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
നേരത്തെ നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അടയ്ക്കേണ്ട 1,11,000 രൂപ അടയ്ക്കുന്നതിന് ലേബര്‍ ഓഫീസില്‍ നിന്ന് ഡി.സി.സിക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അക്കാര്യത്തിലും വിട്ടുവീഴ്ച നടത്തിയിരുന്നില്ല. 1987 ല്‍ കെ പി കുഞ്ഞിക്കണ്ണന്‍ ഡി.സി.സി പ്രസിഡണ്ടായിരിക്കുമ്പോഴാണ് ജില്ലാകമ്മിറ്റി ഓഫീസിനായി ദേശീയപാതയോരത്ത് സ്ഥലമെടുത്തത്. തുടര്‍ന്ന് ഡി.സി.സി പ്രസിഡണ്ടായിരുന്ന കെ വെളുത്തമ്പു ചെയര്‍മാനും കെ നീലകണ്ഠന്‍ കണ്‍വീനറുമായുള്ള നിര്‍മാണ കമ്മിറ്റിയാണ് വിദ്യാനഗറില്‍ ലക്ഷങ്ങള്‍ ചെലവില്‍ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി ഓഫീസ് നിര്‍മിച്ചത്. കെട്ടിടമൊരുക്കുന്നതിന് വര്‍ഷങ്ങള്‍ തന്നെ സമയം വേണ്ടി വന്നു. നേതാക്കളുടെ കൂട്ടുത്തരമില്ലായ്മയായിരുന്നു നിര്‍മാണം വൈകാന്‍ കാരണമായത്. പിന്നീട് വെളുത്തമ്പു ഡി.സി.സി പ്രസിഡണ്ടായിരിക്കെയാണ് കെട്ടിടം യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു.