
തൃശൂർ: ഒല്ലൂരിൽ കട്ടിലും വീട്ടുസാമഗ്രികളും ഉള്‍പ്പെടെ റോഡരികിൽ വയോധികനെ ഉപേക്ഷിച്ചതായി പരാതി. പീറ്റര്‍ എന്ന മധുര സ്വദേശിയെയാണ് ദിവസങ്ങളായി റോഡരികിൽ താമസിക്കേണ്ട അവസ്ഥയിലേക്ക് തള്ളിവിട്ടത്. ഒരു വശത്ത് ജീവകാരുണ്യ പ്രവർത്തകർ കിടപ്പാടമില്ലാത്തവർക്കും ഒറ്റപെട്ടവർക്കും ആശ്വാസമേകുമ്പോഴാണ് മനുഷ്യപറ്റില്ലാത്ത ചിലർ പ്രായമായവരോട് ഈ ക്രൂരതകാണിക്കുന്നത്.
കുട്ടനെല്ലൂര്‍ ദേശീയപാതയിലെ പുറമ്പോക്കിൽ കഴിഞ്ഞിരുന്ന പീറ്റര്‍ എന്ന വയോധികനെയാണ് ഏതാനും പേര്‍ ചേര്‍ന്ന് കുടിയൊഴിപ്പിച്ച് റോഡരികിൽ തള്ളിയത്. ഒരു വി.ഐ.പി യുടെ വരവിന് മുന്നോടിയായാണ് പുറമ്പോക്കിൽ താമസമാക്കിയ പീറ്ററിനെ കുടിയൊഴിപ്പിച്ചതെന്ന ആരോപണവും നിലനിൽക്കുകയാണ്. പത്തുദിവസത്തിലേറെയായി ഇയാള്‍ കുട്ടനെല്ലൂര്‍ ടി.കെ.വി നഗറിലെ റോഡരികില്‍ കഴിയുകയാണ്.
നിലവിൽ രോഗിയാണ് പീറ്റർ. ഒമ്പതുമാസം മുമ്പ് കോണ്‍ക്രീറ്റുപണിക്കിടയില്‍ വലതുകാലിൻ്റെ പാദത്തില്‍ മുറിവേറ്റു. പിന്നീട് അത് വലിയ വ്രണമായി മാറി. മുറിവിലൂടെ ചോരയും പഴുപ്പും വരുന്നു. അതിനാൽ ജോലിക്കു പോകാനും കഴിയാത്ത അവസ്ഥയിലാണ് ഇപ്പാൾ. സമീപവാസികള്‍ നല്‍കുന്ന ഭക്ഷണം മാത്രമാണിപ്പോള്‍ പീറ്ററിന് ആശ്രയം. ബന്ധപ്പെട്ടവർ ഈ വയോധികന് വേണ്ട സഹായങ്ങൾ ചെയ്യണമെന്നാണ് സമീപവാസികൾ പറയുന്നത്.
