
ഉദുമ / കാസർകോട്: മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉദുമ മാങ്ങാട് തലക്കടിയേറ്റ് മംഗലാപുരത്ത് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരണപ്പെട്ടു. സംഭവത്തിൽ അയൽവാസിയെ മേല്പറമ്പ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലായ് പത്താം തീയതി പെരുന്നാൾ ദിവസം കൂളിക്കുന്ന് മുഹാദിയൻ ജുമാ മസ്ജിദിൽ പെരുന്നാൾ നിസ്ക്കാരം കഴിഞ്ഞ് മടങ്ങവെയാണ് ബാര മീത്തൽ മാങ്ങാട് താമസിക്കുന്ന ടി.എ റഷീദിനെ ( 42) അയൽവാസിയായ ഹബീബ് എം. എന്നയാൾ മുൻവിരോധത്താൽ ആണി തറച്ച മരവടി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ചത്.
പരിക്കേറ്റ റഷീദിനെ ആദ്യം ഉദുമ ആശുപത്രിയിലും പിന്നീട് ഗുരുതരമായതിനാൽ മംഗലാപുരം ഫസ്റ്റ് ന്യൂറോ ആശുപത്രിയിലും കൊണ്ടുപോയി ചികിത്സിച്ച് വരികയായിരുന്നു. ചികിത്സ ഫലിക്കാത്തതിനാൽ വ്യാഴാഴ്ച കാസർകോട് ആശുപത്രിയിലേക്ക് കൊണ്ടുവരികയും, വഴിയിൽ വെച്ച് റഷീദ് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ റഷീദിന്റെ ബന്ധുവായ മുഹമ്മദ് സൽമാൻ ഫാരിസിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്.
കേസിലെ പ്രതിയും റഷീദിൻ്റെ അയൽവാസിയുമായ ഹബീബ് എം. കട്ടൂർ ഹൗസ് മീത്തൽ മാങ്ങാട് ബാര എന്നയാളെ വ്യാഴാഴ്ച വൈകുന്നേരം മേൽപ്പറമ്പ് സി.ഐ ടി.ഉത്തംദാസ്, ജൂനിയർ എസ്.ഐ ശരത് സോമൻ, പോലീസുകാരായ പ്രദീപ്കുമാർ, അജിത്കുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു

പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. മരണപ്പെട്ട റഷീദിൻ്റെ മൃതദേഹം മേല്പറമ്പ സി.ഐ ഉത്തംദാസിൻ്റെ നേതൃത്ത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ:മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവ സ്ഥലം ഫോറൻസിക് വിദദ്ധർ പരിശോധിച്ചു.
