
ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ് കൊറോണ ഭീതിയിൽ ഉപേക്ഷിക്കാൻ സാധ്യത കൂടുകയാണ്. ഇംഗ്ലണ്ടിൽ കോവിഡ്–-19 വ്യാപനം ശക്തമായതോടെയാണ് ലോകത്തെ ഏറ്റവും പഴക്കംചെന്ന ടെന്നീസ് ടൂർണമെന്റ് ഉപേക്ഷിക്കാൻ സംഘാടകർ തയ്യാറെടുക്കുന്നത്. ജൂൺ 29 മുതൽ ജൂലൈ 12 വരെയാണ് വിംബിൾഡൺ നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇംഗ്ലണ്ടിൽ ഈ സമയത്ത് കളി നടത്താനാകുമെന്ന കാര്യത്തിൽ ഒരുറപ്പുമില്ല.

ഉപേക്ഷിച്ചാല്‍, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇതുവരെ മുടങ്ങാതെ നടന്ന പച്ചപ്പുൽ കളത്തിലെ ടൂർണമെന്റ് എന്ന റെക്കോഡ് നഷ്ടമാകും. ഇംഗ്ലണ്ടിലെ ടെന്നീസ് അസോസിയേഷനായ ലൗൺ, എ.ടി.പി, ഡബ്ല്യു.ടി.എ എന്നീ മൂന്ന് ഭരണസമിതികൾ കൂടിയാലോചിച്ച് രണ്ടു ദിവസംകൊണ്ട് തീരുമാനമെടുക്കും. ഈ സമയം വരെ കളി നടത്താനാകില്ലെന്നാണ് ലൗണിന്‍റെ നിലപാട്. മറ്റ് രണ്ടു സമിതികളും ഇതിനനുസരിച്ചാകും തീരുമാനം കൈക്കൊള്ളുക.
നിലവിൽ ജൂൺ ഏഴുവരെ ലോകത്താകെയുള്ള ടെന്നീസ് മത്സരങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇപ്പോള്‍ വിംബിൾഡൺ ഉപേക്ഷിക്കുകകൂടി ചെയ്‌താൽ ടെന്നീസ് കലണ്ടറിനെ മുഴുവനായും കോവിഡ്–-19 തകർക്കും എന്നതാണ് അവസ്ഥ.
