
മലയാളിയ്ക്ക് എല്ലാകാലവും ഓർത്തോർത്ത് ചിരിക്കാൻ വക നൽകുന്നതാണ് മാമുക്കോയ അനശ്വരമാക്കിയ കഥാപാത്രങ്ങൾ. ഇന്ന് മാമുക്കോയ യാത്രയാകുമ്പോള്‍ ബാക്കിയാവുന്നത് അദ്ദേഹം അനശ്വരമായ അത്രമേല്‍ പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രങ്ങളും അതിഗംഭീര തഗ്ഗുകളുമാണ്.
സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മാമുക്കോയ. നാടോടിക്കാറ്റിലെ തട്ടിപ്പുകാരന്‍ ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ. ജി. പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, വെട്ടത്തിലെ ഹംസക്കോയ/ രാമന്‍ കര്‍ത്താ, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, റാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്തന്‍ മേസ്തിരി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന്‍ തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്.

സോഷ്യല്‍ മീഡിയ സജീവമായ കാലത്താണ് മാമുക്കോയ എന്ന നടന് തഗ്ഗുകളുടെ രാജാവ് എന്ന് പട്ടം കിട്ടിയത്. അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളും ഡയലോഗുകളും ട്രോളുകളും മീമുകളുമായി അത്രമേല്‍ ആഘോഷിച്ചിട്ടുണ്ട് പുതിയ തലമുറ. കോമഡി മാത്രമല്ല ഗൗരവമുള്ള വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കലാകാരന്‍ കൂടിയായായിരുന്നു അദ്ദേഹം.
പെരുമഴക്കാലത്തിലെ അബ്ദു അതിനുദാഹരണമായിരുന്നു. ഈ കഥാപാത്രത്തിനെ അനശ്വരമാക്കിയതിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മാമുക്കോയയ്ക്ക് പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായി തെരഞ്ഞെടുക്കപ്പെട്ടു.
