
കല്‍പ്പറ്റ: ഉരുൾ പൊട്ടൽ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ട്ടമായവർക്ക് സർക്കാർ നിർമ്മിച്ചു നൽകുന്ന വയനാട് ടൗണ്‍ഷിപ്പിൻ്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കുന്ന വീടുകളുടെ താക്കോല്‍ കൈമാറ്റം ഈ മാസം 25ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പരിപാടി മാര്‍ച്ച് ഒന്നിലേക്ക് മാറ്റിയതായുള്ള വിവരാണ് വരുന്നത്. രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് താക്കോല്‍ കൈമാറ്റം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തീയതി മാറ്റത്തിൻ്റെ കാരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഈ മാസം 25 ലേക്ക് പണി പൂർത്തിയാവില്ല എന്നതിനാലാണ് മാർച്ച് ഒന്നിലേക്ക് മാറ്റിയത് എന്നും പറയുന്നുണ്ട്.
ടൗൺഷിപ്പിനായി കല്‍പ്പറ്റ ടൗണിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടര്‍ ഭൂമിയാണ് ഇതിനായി സര്‍ക്കാര്‍ ഏറ്റെടുത്തത്. 1,662-ലധികം ആളുകള്‍ക്ക് താമസിക്കാവുന്ന 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ ആകെ ഉണ്ടാവുക. ഇതില്‍ 178 ഭവനങ്ങളാണ് ആദ്യഘട്ടത്തില്‍ കൈമാറുക. ഈ വീടുകളുടെ പണികള്‍ നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. എന്നാൽ മിനുക്കുപണികൾ നടന്നുവരുന്നു. 1000 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീടുകളാണ് ടൗണ്‍ഷിപ്പിൽ നിർമ്മിച്ചിട്ടുള്ളത്. നിലവില്‍ ഒറ്റനില വീടുകളാണ് നിര്‍മിക്കുന്നതെങ്കിലും ഭാവിയില്‍ മുകളിലേക്ക് പടുത്തുയര്‍ത്താനുള്ള സൗകര്യമുണ്ട്. ശക്തമായ ഭൂകമ്പങ്ങളെ പോലും പ്രതിരോധിക്കുന്ന വിധത്തിലാണ് വീടുകളുടെ നിര്‍മാണം എന്നാണ് അവകാശവാദം.
