
ലണ്ടൻ: കോവിഡ് സമ്മാനിച്ച ദുരിതങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ ലോകത്തെ ആശങ്കയിലാഴ്ത്തി മറ്റൊരു വൈറസ് കൂടി വരുന്നതായി റിപ്പോർട്ട്. പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെ കുറിച്ചാണ് ഗവേഷകർ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോവിഡിനേക്കാള്‍ നൂറ് മടങ്ങ് ഗുരുതരമാകുന്ന രോഗാവസ്ഥയായിരിക്കും ഇതെന്നാണ് ഗവേഷകരുടെ അഭിപ്രായം.
രോഗം ബാധിക്കുന്നവരില്‍ പകുതിയോളം പേർ മരണത്തിന് കീഴടങ്ങിയേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പക്ഷിപ്പനിയുടെ എച്ച് -5 എൻ -1 എന്ന വകഭേദമാണ് ലോകത്ത് ആശങ്കയുയർത്തുന്നത്. ഈ വൈറസ് ഒരു ആഗോള മഹാമാരിക്ക് കാരണമായേക്കാവുന്ന ഒരു നിർണായക പരിധിയിലേക്ക് അടുക്കുന്നതായി ബ്രിട്ടൻ ആസ്ഥാനമായ ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് 2003 മുതല്‍ എച്ച്-5 എൻ-1 പക്ഷിപ്പനി കണ്ടെത്തിയ നൂറ് പേരില്‍ 52 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 887 കേസുകളില്‍ 462 പേർ മരിച്ചു. കോവിഡിൻ്റെ നിലവിലെ മരണനിരക്ക് 0.1 ശതമാനത്തില്‍ താഴെയാണ്. കോവഡിന്‍റെ തുടക്കത്തില്‍ മരണനിരക്ക് 20 ശതമാനമായിരുന്നു.
മാറ്റം സംഭവിച്ച് മരണനിരക്ക് ഇതുപോലെ തുടർന്നാല്‍ ഇത് കോവിഡിനേക്കാള്‍ നൂറ് മടങ്ങ് ഗുരുതരം ആയിരിക്കുമെന്ന് ഫാർമസ്യൂട്ടിക്കല്‍ വ്യവസായ കണ്‍സള്‍ട്ടണ്ട് ജോണ്‍ ഫുള്‍ട്ടണ്‍ അഭിപ്രായപ്പെടുന്നത്. അമേരിക്കയിലെ മിഷിഗണിലെ കോഴിവളർത്തല്‍ കേന്ദ്രത്തിലും ടെക്‌സസിലും പക്ഷിപ്പനി പടർന്നു പിടിച്ചതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പുകള്‍ വന്നിരിക്കുന്നത്.
