
കാസറഗോഡ്: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന ‘വീട്ടിലെ വോട്ട് ‘ സേവനത്തിന് ജില്ലയിൽ തുടക്കമായി. ഹോം വോട്ടിങ് നടന്ന കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളുടെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ കാസർഗോഡ് ഗവൺമെന്റ് കോളേജും ഉദുമ മണ്ഡലത്തിൽ തൻബിഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളും ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ IAS സന്ദർശിച്ചു.

പോളിംഗ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുമാണ് വീട്ടിൽനിന്ന് വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കുക. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന ‘വീട്ടിലെ വോട്ട്‘ സേവനം വഴിയാണ് ഇത് സാധ്യമാക്കുന്നത്. രണ്ട് പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, പോലീസ് ഉദ്യോഗസ്ഥൻ, ബൂത്ത് ലെവൽ ഓഫീസർ എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തുക. റാൻഡമൈസേഷൻ നടത്തിയാണ് പോളിംഗ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. ഇതിനായി കാഞ്ഞങ്ങാടും തൃക്കരിപ്പൂരും 30 വീതവും ഉദുമയിൽ 25 ഉം കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ 17 വീതവും പോളിങ് സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്.
