
അഴീക്കോട് എം.എല്‍.എ കെ.എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് റിപ്പോര്‍ട്ട്. 2011 മുതല്‍ 2020 വരെയുള്ള കാലയളവിൽ ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. അഡ്വ.എം.ആര്‍.ഹരീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ.എം ഷാജിക്കെതിരെ വിജിലന്‍സിന്‍റെ സ്‌പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്.

വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഒമ്പത് വര്‍ഷത്തെ കാലയളവില്‍ ഷാജി ചെലവഴിച്ച തുകയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ തുകയും തമ്മില്‍ വ്യാപക പൊരുത്തക്കേടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. 88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുമ്പോൾ രണ്ടു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി.
വീട് നിര്‍മാണം, വിദേശയാത്രകള്‍ എന്നിവയ്ക്കടക്കമുള്ള ആവശ്യങ്ങൾക്കായി ഷാജി പണം ചെലവാക്കിയെന്നാണ് വിജിലന്‍സ് പറയുന്നത്. ഏകദേശം 166 ശതമാനത്തോളം അധിക വരുമാനം ഷാജിക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഷാജിക്കെതിരേ വിജിലന്‍സ് കേസെടുത്തിട്ടില്ല.
