
യുദ്ധ സാഹചര്യങ്ങളിൽ തകരുമോയെന്നറിയാൻ യു.എസ് യുദ്ധകപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോഡിനു സമീപം നടത്തിയത് കൂറ്റൻ സ്ഫോടനം. വെള്ളിയാഴ്ചയാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ ഫ്ലോറിഡ തീരത്തുനിന്ന് 100 കിലോമീറ്റർ മാറി സ്ഫോടനം നടത്തിയത്. 18,143 കിലോ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പരിസരത്ത് റിക്ടർ സ്കെയിലിൽ 3.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിട്ടും യുദ്ധക്കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല.

പരീക്ഷണത്തിൽ പങ്കെടുക്കുന്ന സൈനികർക്കും മറ്റ് ഉദ്യോഗസ്ഥർക്കും മികച്ച സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷമാണ് സ്ഫോടനം നടത്തിയതെന്ന് യു. എസ് നേവി അറിയിച്ചു. മുമ്പും ഇതേ രീതിയിൽ യുദ്ധക്കപ്പലുകളിൽ യു.എസ് സേന പരിശോധന നടത്തിയിട്ടുണ്ട്.
യു.എസ്.എസ് ജാക്സൺ, യു.എസ്.എസ് മിൽവോകീ എന്നിവയിൽ 2016ലും. യു.എസ്.എസ് മിസ വെർഡയിൽ 2008ലും യു.എസ്.എസ് വാസ്പയിൽ 1990ലും, യു.എസ്.എസ് മൊബൈൽ ബേ 1987ലും പരീക്ഷണം പൂർത്തിയാക്കിയിരുന്നു. യു.എസ്.എസ് തിയോഡർ റൂസ്വെൽറ്റിലാണ് ഏറ്റവും ആദ്യം സമാന പരിശോധന നടന്നത്- 1987ൽ. പരീക്ഷണം പൂർത്തിയാക്കിയ കപ്പൽ പരിശോധനക്കും തുടർ നടപടികൾക്കുമായി തുറമുഖത്തെത്തിച്ചു.
