
പെരിയ / കാസർകോട്: പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണാ ദേവി. കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെണ്ടും വിദ്യാഭ്യാസ വികാസ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ജ്ഞാനോത്സവം- 2023 ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവര്‍.
മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യമാണ് വിദ്യാഭ്യാസ നയം നല്‍കുന്നത്. മാതൃഭാഷയിലല്ലാത്ത പഠനം കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഇതിന് പരിഹാരം കാണാന്‍ സാധിക്കും. എല്ലാ ഭാഷകളുടെയും വികസനം രാജ്യത്തിൻ്റെ വികസനത്തിന് അനിവാര്യമാണ്. വിദ്യാര്‍ത്ഥികള്‍ പരമാവധി ഭാഷകള്‍ പഠിക്കാന്‍ ശ്രമിക്കണം, കേന്ദ്രമന്ത്രി പറഞ്ഞു.

വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്.വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാജ്യത്തിന് പുരോഗതിയുണ്ടാകുവെന്ന് അദ്ദേഹം പറഞ്ഞു. ഇതുള്‍ക്കൊണ്ടാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയെ മാറ്റിമറിക്കാന്‍ ഉതകുന്നതാണ് നയമെന്നും വൈസ് ചാന്‍സലര്‍ വിശദീകരിച്ചു.
ഗുജറാത്ത് സാഹിത്യ അക്കാദമി രജിസ്ട്രാര്‍ ഡോ. ജയേന്ദ്ര സിംഗ് ജാദവ്, എന്‍.സി.ടി.ഇ സൗത്ത് സോണ്‍ ചെയര്‍മാന്‍ ഡോ. കെ.കെ ഷൈന്‍, വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന പ്രസിഡണ്ട് ഡോ.എന്‍.സി ഇന്ദുചൂഡന്‍, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ വിഭാഗം അധ്യക്ഷന്‍ പ്രൊഫ. എം.എന്‍ മുസ്‌തഫ സ്വാഗതവും രജിസ്ട്രാര്‍ ഡോ.എം മുരളീധരന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
ജ്ഞാനോത്സവത്തിൻ്റെ രണ്ടാം ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നൂതനാശയങ്ങള്‍ അവതരിപ്പിച്ചു. അക്കാദമിക് വിദഗ്‌ധരുമായുള്ള സംവാദവും നടന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ച് ആധുനിക കാലത്തിന് യോജിച്ച രീതിയില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തനം ചെയ്യിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്.
