
തിരുവനന്തപുരം: ആരോഗ്യ രംഗത്തെ കേന്ദ്ര സര്‍ക്കാരിൻ്റെ പ്രമുഖ സ്ഥാപനമായ നാഷണല്‍ സെൻ്റെര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിൻ്റെ (ദേശീയ രോഗ നിയന്ത്രണ കേന്ദ്രം എന്‍.സി.ഡി.സി) ശാഖ കേരളത്തിലും വരുന്നു. തിരുവനന്തപുരം ജില്ലയിലെ മണക്കാട് ഐരാണിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഈ കേന്ദ്രം സ്ഥാപിക്കുന്നത്.
കേന്ദ്രത്തിൻ്റെ നിര്‍മ്മാണത്തിൻ്റെ തറക്കല്ലിടല്‍ ചൊവാഴ്‌ച (2022 സെപ്റ്റംബര്‍ 06) രാവിലെ 10.30 ന് വെര്‍ച്ച്‌വലായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ നിര്‍വഹിച്ചു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഐരാണിമുട്ടത്ത് പദ്ധതി പ്രദേശത്ത് നടക്കുന്ന ചടങ്ങില്‍ സംബന്ധിച്ചുകൊണ്ട് പരിപാടിയുടെ ഭാഗമായി.
രാജ്യത്തെ ആരോഗ്യ പരിപാലന രംഗത്തെ ഏറ്റവും സുപ്രധാനമായ സ്ഥാപനമാണ് എന്‍.സി.ഡി.സി. രാജ്യത്ത് രോഗങ്ങളുടെ മേല്‍നോട്ടം, നിരീക്ഷണം, പ്രതിരോധം തടയല്‍ എന്നിവയുടെ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തിലുമായി മൊത്തം 30 എന്‍.സി.ഡി.സി ശാഖകള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശമാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനുള്ളത്. ഇത് എന്‍.സി.ഡി.സിയുടെ പ്രവര്‍ത്തനങ്ങളെ വികേന്ദ്രീകരിക്കുകയും രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനെ കാര്യക്ഷമമായി നേരിടുന്നതിന് സംസ്ഥാനങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും.

നിര്‍ദ്ദിഷ്ട 30 ശാഖകളില്‍ ആദ്യത്തെ ബാച്ചിനാണ് തറക്കല്ലിടല്‍ നടന്നത്. തിരുവനന്തപുരത്ത് ഐരാണിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ 1.5 ഏക്കര്‍ സ്ഥലത്താണ് എന്‍.സി.ഡി.സിയുടെ ശാഖയുടെ നിര്‍മ്മാണം നടക്കുക. മൊത്തം 14 കോടി രൂപയാണ് ഇതിൻ്റെ മൊത്തം ചിലവ് പ്രതീക്ഷിക്കുന്നത്. ശാഖയുടെ നിര്‍മ്മാണത്തിന് ആവശ്യമായ 1.38 കോടി രൂപ കേന്ദ്ര ഗവണ്‍മെണ്ട് അനുവദിച്ചു കഴിഞ്ഞിട്ടുമുണ്ട്. ആദ്യഘട്ടത്തില്‍ കേരളത്തിനൊപ്പം മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ശാഖകളുടെയൂം തറക്കല്ലിടല്‍ ചടങ്ങാണ് നടന്നത്.
