
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്നും യു.ഡി.എഫിന്‍റെ നെടുംകോട്ടകള്‍ തകരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിയുടെ പ്രതീക്ഷകള്‍ കേരളത്തിൽ വീണ്ടും അസ്തമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ മറയ്ക്കാന്‍ അപവാദപ്രചരണങ്ങള്‍ക്ക് കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് അഴിമതിയുടെ ആഴങ്ങളില്‍ മുങ്ങുകയാണ്. പാലാരിവട്ടം പാലം പോലെ തകരുകയാണ് യുഡിഎഫ്. പ്രചരണരംഗത്ത് വര്‍ഗീയതയുടെ വിഷം കലര്‍ത്താന്‍ ബി.ജെ.പി ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫ് ഒരേസമയം ബി.ജെ.പിയുമായും ജമാ അത്തെ ഇസ്‌ളാമിയുമായും കൈകോര്‍ക്കുന്നു. നാല് മാസത്തിനിടെ അഞ്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിച്ചാലും ക്രൂര കൊലപാതകങ്ങളില്‍ വേദനയും പ്രതിഷേധവും ജനങ്ങളിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നാലര വര്‍ഷക്കാലത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്താകെ നടന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ജനവികാരമാണ് നാട്ടിലുള്ളത്. സര്‍ക്കാരിനെതിരെ വലതുപക്ഷം സംഘടിതമായി നടത്തുന്ന നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ വിലകല്‍പ്പിക്കുന്നില്ല എന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.
