
മഞ്ചേശ്വരം / കാസർകോട്: തോക്കുമായി നിരവധി കേസുകളില്‍ പ്രതികളായ രണ്ടുയുവാക്കള്‍ അറസ്റ്റില്‍. മിയാപദവ്, ബന്തിയോട് സ്വദേശികളെയാണ് തോക്കുമായി പൊലീസ് അറസ്റ്റ് ചെയ്‌തത്. മിയാപദവിലെ അബ്ദുല്‍ റഹീം (36), ബന്തിയോട് അടുക്കയിലെ അബ്ദുല്‍ ലത്തീഫ് (32) എന്നിവരാണ് അറസ്റ്റിലായത്. അബ്ദുല്‍ ലത്തീഫിനെ കോഴിക്കോട്ടെ ലോഡ്‌ജിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ നല്‍കിയ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ റഹീമിനെ മഞ്ചേശ്വരം- കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് തോക്കും തിരകളുമായി പൊലീസ് പിടികൂടുകയായിരുന്നു.
റഹീമിനെതിരെ സുള്ള്യ, പുത്തൂര്‍, വിട്‌ള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകളും അഞ്ച് വാറണ്ട് കേസുകളുമുണ്ട്. കാപ്പ കേസില്‍ ജയിലിലായിരുന്ന അബ്ദുല്‍ റഹീം ഒരു വര്‍ഷം മുമ്പാണ് പുറത്തിറങ്ങിയത്. എട്ടുമാസം മുമ്പ് മിയാപദവ് ബാലൂരില്‍ ചെങ്കല്‍ കയറ്റി പോവുകയായിരുന്ന ലോറി തടഞ്ഞ് ഡ്രൈവറുടെ പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ റഹീം ഒളിവില്‍ കഴിയുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്പ് മിയാപദവ് ബാലൂരില്‍ അന്നത്തെ കാസര്‍കോട് ഡി.വൈ.എസ്.പി പി.പി സദാനന്ദൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റഹീമിനെയും കൂട്ടാളികളേയും പിടികൂടുന്നതിനിടെ പ്രതികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തും ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞും കര്‍ണാടകയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് കര്‍ണാടക പൊലീസിനെ അക്രമിച്ച സംഭവത്തിലും റഹീമിനെതിരെ കേസെടുത്തു.
അബ്ദുല്‍ ലത്തീഫ് കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഒമ്പതോളം കേസുകളില്‍ പ്രതിയാണ്. രണ്ടുവര്‍ഷം മുമ്പ് ഉപ്പള സോങ്കാലിലെ പെയിന്റിംഗ് തൊഴിലാളി അല്‍ത്താഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലും അബ്ദുല്‍ ലത്തീഫ് പ്രതിയാണ്. തോക്ക് കൈവശം വെച്ച കേസിലും വധശ്രമക്കേസിലും കൂടി പ്രതിയായ ലത്തീഫ് ഒന്നരമാസം മുമ്പ് ബന്തിയോട് അടുക്കയിലെ മുജീബ് റഹ്‌മാൻ്റെ വീട് അടിച്ചു തകര്‍ത്ത കേസില്‍ ഒളിവില്‍ പോവുകയായിരുന്നു.
കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരൻ്റെ നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം എസ്.ഐ എന്‍.അന്‍സാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിഖില്‍, തോമസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് ഓഫീസര്‍ പ്രദീഷ് ഗോപാല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ തന്ത്രപ്രധാനമായ നീക്കത്തിലൂടെ കായികമായി പിടികൂടിയത്.
