
മംഗളുരു: സുള്ള്യയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീണിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാക്കിർ സാവനൂർ ,മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. കാസർകോട് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെല്ലാം എസ്.ഡി.പി.ഐ -പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നാണ് പൊലീസ് നൽകുന്ന സൂചന. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് സംശയിക്കുന്ന പ്രവീണിൻ്റെ സുഹൃത്തിനെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടയിൽ ബി.ജെ.പിയിൽ നിന്ന് നേതാക്കളുടെ കൂട്ടരാജിയും തുടരുന്നു.

യുവമോര്‍ച്ച പ്രവർത്തകൻ പ്രവീണ്‍ നെട്ടാരുവിൻ്റെ കൊലപാതകത്തില്‍ പ്രതികളെ തേടി അന്വേഷണ സംഘം കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. കേരള റജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് അക്രമികള്‍ എത്തിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളം പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ളവരെ എൻ.ഐ.എ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യുന്നുണ്ട്.
കേരള -കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന സുള്ള്യ താലൂക്കിലെ ബെള്ളാരെയില്‍ ചൊവ്വാഴ്‌ച രാത്രിയാണ് പ്രവീണ്‍ കൊല്ലപ്പെട്ടത്. ബെള്ളാരെയില്‍ കോഴിക്കട നടത്തുകയായിരുന്ന പ്രവീണ്‍ കടയടച്ച് വീട്ടിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ ബൈക്കില്‍ എത്തിയ അക്രമികളാണ് വെട്ടി കൊലപ്പെടുത്തിയത്. ഒരാഴ്‌ചയ്ക്കകം ബെള്ളാരെയില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. കഴിഞ്ഞയാഴ്‌ച ബെള്ളാരെ കളഞ്ചയില്‍ ഒരു സംഘം ആളുകളുടെ മര്‍ദനമേറ്റ് കാസര്‍ഗോഡ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മസൂദ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ സംഭവവുമായി പ്രവീണ്‍ നെട്ടാരുവിൻ്റെ കൊലപാതകത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടയിൽ സ്വന്തം പ്രവർത്തകരെ സംരക്ഷിക്കാൻ പാർട്ടിക്ക് കഴിയുന്നില്ല എന്നാരോപിച്ച് നിരവധി ബി.ജെ.പി യുവജന വിഭാഗം നേതാക്കളും പ്രവർത്തകരും നേതൃത്വത്തിന് രാജി കത്ത് നൽകിയിട്ടുണ്ട്.

അതിനിടെ പ്രവീണിൻ്റെ കൊലപാതകം കനയ്യ ലാലിൻ്റെ കൊലപാതകത്തെ അപലപിച്ച് പോസ്റ്റ് ഇട്ടതിന് പ്രതികാരം എന്ന് സൂചന കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. ജൂൺ 29 നാണ് മതമൗലിക വാദത്തിനെതിരെ ശക്തമായി പ്രതികരിച്ച് പ്രവീൺ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കൊലപാതകത്തിന് പിന്നിൽ മതമൗലിക ശക്തികൾക്ക് പങ്കുണ്ടെന്ന നിഗമനത്തിലേക്കാണ് കർണാടക പൊലീസ് എത്തുന്നത്. അതുകൊണ്ട് കേസ് അന്വേഷണം എൻ.ഐ.എക്ക് കൈമാറിയേക്കുമെന്നാണ് വിവരം.
യുവമോർച്ച നേതാവ് പ്രവീൺ നട്ടാരുവിന്‍റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് പ്രതിഷേധം ശക്തമാകുന്നത്. ബെല്ലാരിയിലെ പുത്തൂർ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു.
