
കൊച്ചി: കൊച്ചിയിൽ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈതും, ഡോ. അജ്മലുമാണ് മരിച്ചത്. രാത്രി 12.30 ഓടെ ഗോതുരുത്ത് കടുവാതുരുത്ത് പുഴയിലാണ് അപകടം ഉണ്ടായത്.
ഗൂഗിൾ മാപ്പ് നോക്കിയാണ് സംഘം സഞ്ചരിച്ചതെന്നാണ് വിവരം. എറണാകുളം ജില്ലയിൽ കനത്തമഴ തുടരുന്നതിനിടെയാണ് ദാരുണ സംഭവം. മഴയുടെ ശക്തി കാരണം കാഴ്‌ച മറഞ്ഞതാണ് അപകട കാരണം. ഗൂഗിൾ മാപ്പ് നൽകിയ ഡയറക്ഷനുകളിൽ ദിശതെറ്റി വാഹനം പുഴയിൽ വീഴുകയായിരുന്നു.

ഡോക്ടർമാരോടൊപ്പം ഒരു മെയിൽ നഴ്‌സും ഒരു മെഡിക്കൽ വിദ്യാർത്ഥിയും ഉണ്ടായിരുന്നു. ശനിയാഴ്‌ച രാത്രി 12.30 ഓടെ കൊച്ചിയിൽ ഒരു പാർട്ടിക്കുശേഷം അഞ്ചംഗ സംഘം കാറിൽ കൊടുങ്ങരൂലേക്ക് മടങ്ങുകയായിരുന്നു.
പെണ്‍കുട്ടിയായ ഒരു മെഡിക്കൽ വിദ്യാർത്ഥി അടക്കം മൂന്നുപേരെയാണ് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്. രണ്ടുപേരുടെ മൃതദേഹം പുഴയിൽ ഒഴുകി കിടക്കുന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്.
രക്ഷപ്പെടുത്തിയ മൂന്നുപേരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് പൊലീസ് അറിയിച്ചു. കാറിൻ്റെ ഡോർ തുറന്ന നിലയിൽ ആയിരുന്നത് കൊണ്ടാണ് മൂന്നുപേരെ എളുപ്പത്തിൽ രക്ഷപ്പെടുത്താൻ സാധിച്ചത്. ഒന്നര മണിക്കൂറിന് ശേഷമാണ് കാർ പുറത്തെടുക്കാൻ സാധിച്ചത്.
