മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് അവയവ മാറ്റത്തിനുള്ള നടപടികള്‍ ആശുപത്രി ആരംഭിച്ചു; അവയവമാറ്റ ശസ്ത്രക്രിയാ സംഘം എബിനെ സന്ദര്‍ശിച്ചു, ലേക്‌ഷോറിനെതിരെ കോടതിയുടെ ഗുരുതര കണ്ടെത്തൽ

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് അവയവ മാറ്റത്തിനുള്ള നടപടികള്‍ ആശുപത്രി ആരംഭിച്ചു; അവയവമാറ്റ ശസ്ത്രക്രിയാ സംഘം എബിനെ സന്ദര്‍ശിച്ചു, ലേക്‌ഷോറിനെതിരെ കോടതിയുടെ ഗുരുതര കണ്ടെത്തൽ

എറണാകുളം: ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തലുമായി കേസന്വേഷണത്തിന് നിര്‍ദ്ദേശിക്കുന്ന കോടതി റിപ്പോര്‍ട്ട്. മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ അവയവ മാറ്റത്തിനുള്ള നടപടികള്‍ ആശുപത്രി അധികൃതര്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മസ്‌തിഷ്‌ക മരണം സംഭവിക്കുന്നതിന് മുമ്പ് അവയവമാറ്റ ശസ്ത്രക്രിയാ സംഘം എബിനെ സന്ദര്‍ശിച്ചു. യോഗ്യതയില്ലാത്ത ഡോക്ടര്‍ അടങ്ങിയ സംഘമാണ് മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചതെന്നും ഉത്തരവില്‍ പറയുന്നു.

നിയമപരമായി അധികാരമില്ലാത്ത രണ്ട് ഉദരരോഗ വിദഗ്‌ധന്മാര്‍ മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചത്. കരളിൻ്റെ പ്രവര്‍ത്തനം പരിശോധിക്കാൻ ഡോക്ടര്‍മാരുടെ സംഘം നിര്‍ദ്ദേശിച്ചിരുന്നു. വിദഗ്‌ധ സംഘത്തിലെ ന്യൂറോ സര്‍ജനും ബന്ധപ്പെട്ട അതോറിറ്റി നിശ്ചയിക്കാത്ത ആളാണെന്നും ഉത്തരവില്‍ പറയുന്നു.

മരണപ്പെട്ട എബിൻ്റെ ശരീരത്തില്‍ നിന്നും അവയവങ്ങള്‍ നീക്കം ചെയ്യുന്നതിന് മുമ്പ് പോസ്റ്റമോര്‍ട്ടം ചെയ്യുന്ന ഡോക്ടമാര്‍ക്ക് അവയവ ദാതാവിൻ്റെ ശരീരം പരിശോധിക്കാൻ അവസരം ഒരുക്കിയില്ലെന്നുള്ള പുനരന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എബിൻ്റെ കരളും, വൃക്കയും നീക്കം ചെയ്‌ത കൂട്ടത്തില്‍ ഹൃദയത്തിൻ്റെ കുറെ ഭാഗങ്ങള്‍ കൂടി നീക്കം ചെയ്‌തിരുന്നതായി ചെയ്‌ത ഡോക്ടര്‍ മൊഴി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോ ബി.വേണുഗോപാല്‍ ഐ.പി.സി 297 വകുപ്പ് പ്രകാരം കുറ്റം ചെയ്‌തതായി പോലീസ് കണ്ടെത്തിയിരുന്നു. കോതമംഗലം സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ ഫെയ്‌മസ് വര്‍ഗീസ് 2011ല്‍ സമര്‍പ്പിച്ച പുനപരിശോധന റിപ്പോര്‍ട്ടിലാണ് ഗുരുതര ആരോപണം. എബിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അവയദാനത്തെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

എബിനെ മസ്‌തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് യുവാവിൻ്റെ അവയവങ്ങള്‍ വിദേശിക്ക് ദാനം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ കോടതി കേസെടുത്തിരുന്നു. കൊല്ലം സ്വദേശിയായ ഡോ. ഗണപതിയുടെ ഹര്‍ജിയിന്മേലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി കേസെടുത്തിരിക്കുന്നത്. എട്ട് ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

2009 നവംബര്‍ 29നാണ് ഉടുമ്പൻചോല സ്വദേശിയായ വി.ജെ എബിനെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിൻ്റെ തലയിലെ രക്തം കട്ടപിടിച്ചിരുന്നതായും എന്നാല്‍ അത് നീക്കം ചെയ്യാതെ ആശുപത്രി അധിക്യതര്‍ യുവാവിനെ മസ്‌തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നാണ് പരാതി. രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി മരണം സംഭവിക്കാതെ തടയണമായിരുന്നു. എന്നാല്‍ അത് ഡോക്ടര്‍മാര്‍ ചെയ്‌തില്ലെന്നും യുവാവിനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

ശേഷം യുവാവിൻ്റെ അവയവങ്ങള്‍ വിദേശികള്‍ക്ക് ദാനം ചെയ്‌തു. എന്നാല്‍ നടപടി ക്രമങ്ങള്‍ ഒന്നും തന്നെ പാലിക്കാതെയാണ് ആശുപത്രി അധികൃതര്‍ വിദേശികള്‍ക്ക് അവയവം ദാനം ചെയ്‌തതെന്ന് പരാതിക്കാരൻ ആരോപിച്ചു. ഇത് കോടതി ശരിവെക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്ക് സമൻസ് അയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

0Shares