
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കുകയും തൻ്റെ നാവിൽ നക്കാൻ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് ടിബറ്റൻ ആത്മീയാചാര്യനായ ദലൈലാമ. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കുട്ടിയോടും കുടുംബത്തോടും മാപ്പ് ചോദിച്ച് ദലൈലാമ എത്തിയത്.
സംഭവത്തിൻ്റെ വീഡിയോ വിവാദത്തിലായിരുന്നു. അനുഗ്രഹം തേടിയെത്തിയ കുട്ടിയുടെ ചുണ്ടിലാണ് അദ്ദേഹം ചുംബിച്ചത്. തുടർന്ന് നാക്ക് പുറത്തേക്കിട്ടു കാണിച്ച ദലൈലാമ കുട്ടിയോട് അതിൽ നക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൻ്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിരവധി പേരാണ് തിബറ്റൻ ആത്മീയ നേതാവിൻ്റെ നടപടിക്കെതിരെ രംഗത്തുവന്നത്.

‘ഒരു കുട്ടി വിശുദ്ധനായ ദലൈലാമയോട് തന്നെ കെട്ടിപ്പിടിക്കാൻ കഴിയുമോ എന്ന് ചോദിച്ച് അദ്ദേഹത്തിൻ്റെ അരികിലേക്ക് എത്തുന്ന ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഈ കുഞ്ഞിനോടും കുടുംബത്തോടും ലോകമെമ്പാടുമുള്ള അവൻ്റെ സുഹൃത്തുക്കളോടും അവർ നേരിട്ട വിഷമത്തിൽ മാപ്പ് ചോദിക്കുകയാണ്.
വിശുദ്ധൻ പലപ്പോഴും തന്നെ കാണാനെത്തുന്ന ആളുകളെ പൊതുജനത്തിനും ക്യാമറകൾക്കും മുന്നിൽ കളിയാക്കാറുണ്ട്. അതൊരു നിഷ്‌കളങ്ക സ്വഭാവത്തോടെയുള്ളതും തമാശ നിറഞ്ഞതുമായ ഇടപെടലാണ്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുന്നു’ ദലൈലാമയുടെ ഔദ്യോഗിക സംഘം ട്വീറ്റിർ കുറിച്ചു.
