
ചിറ്റാരിക്കൽ / കാസര്‍കോട്: എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിരവധി സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ഫോട്ടോകൾ നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ച് ചിറ്റാരിക്കൽ പോലീസ് അറസ്റ്റ് ചെയ്‌ത മൂന്ന് യുവാക്കൾ റിമാണ്ടിൽ. കൂടെ പഠിച്ച വിദ്യാർത്ഥികളുടെയും മറ്റു സ്ത്രീകളുടെയും ചിത്രങ്ങളെല്ലാം ഇവര്‍ മോര്‍ഫ് ചെയ്‌ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റി. ഇത്തരത്തിൽ 200ല്‍ അധികം പേരുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായാണ് സൂചന. ഒന്നര വര്‍ഷത്തോളമായി യുവാക്കള്‍ ഇത്തരത്തില്‍ നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു എന്നാണ് കണ്ടെത്തല്‍.
ചിറ്റാരിക്കാല്‍ തയ്യേനി സ്വദേശികളായ സിബിന്‍ ലൂക്കോസ്, എബിന്‍ ടോം ജോസഫ്, ജസ്റ്റിന്‍ ജേക്കബ് എന്നിവരാണ് ഇത്തരത്തില്‍ നഗ്നചിത്രങ്ങൽ ഉണ്ടാക്കി പ്രചരിപ്പിച്ചത്. ഇവരെ ചിറ്റാരിക്കാല്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തത്. സോഷ്യൽ മീഡിയയില്‍ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങള്‍ ടെലിഗ്രാം ബോട്ടില്‍ അപ് ലോഡ് ചെയ്‌ത് എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗ്ന ചിത്രങ്ങളാക്കി മാറ്റിയെന്നാണ് വിവരം.

ഈസ്റ്റ് എളേരി പഞ്ചായത്ത് അംഗം കെ.കെ മോഹനൻ ആണ് പരാതി നൽകിയത്. പ്രതികളിൽ ഒരാളായ സിബിന്‍ ലൂക്കോസിൻ്റെ മൊബൈല്‍ ഫോണ്‍ സുഹൃത്ത് അവിചാരിതമായി പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം പുറത്തറിയുന്നത്.
നഗ്നചിത്രങ്ങളില്‍ ഒന്ന് ഈ യുവാവിൻ്റെ ബന്ധുവിൻ്റെതായിരുന്നു. ഇതോടെ ഈ ചിത്രങ്ങളെല്ലാം യുവാവ് തൻ്റെ ഫോണിലേക്ക് പകര്‍ത്തിയ ശേഷം പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. 149 പേരുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്.
