അവിടെ ആളുണ്ടോ; ഇവിടെ ഒഴിവുണ്ട്, സി.പി.എം ജില്ലാ സെക്രട്ടറിക്ക് തിരുവനന്തപുരം മേയറുടെ കത്ത്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing അവിടെ ആളുണ്ടോ; ഇവിടെ ഒഴിവുണ്ട്, സി.പി.എം ജില്ലാ സെക്രട്ടറിക്ക് തിരുവനന്തപുരം മേയറുടെ കത്ത്

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ 295 താത്കാലിക തസ്തികകളിലേക്ക് സി.പി.എം പ്രവര്‍ത്തകരെ നിയമിക്കുന്നതിനായി മേയര്‍ ആര്യാ രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്‍കിയ കത്ത് വിവാദത്തില്‍. നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് മുൻഗണന പട്ടിക ആവശ്യപ്പെട്ട് അയച്ച കത്താണ് വിവാദമായത്.

മേയറുടെ ഔദ്യോഗിക ലേറ്റര്‍ പാഡില്‍ സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ഉന്നതപഠനം പൂര്‍ത്തിയാക്കി നിരവധി ഉദ്യോഗാര്‍ഥികള്‍ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് ഇവരെ മറികടന്നു കൊണ്ട് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ മേയര്‍ കത്തയച്ചത്.

പബ്ലിക് ഹെല്‍ത്ത് എക്സ്പേര്‍ട്ട്, ഡോക്ടര്‍, സ്റ്റാഫ് നേഴ്‌സ്‌, ഫാര്‍മസിസ്റ്റ് , ലാബ് ടെക്നീഷ്യന്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, സ്വീപ്പര്‍, ഒപ്ടോമെട്രിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 16നാണെന്നും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട സൈറ്റിന്‍റെ വിവരങ്ങളും കത്തിലുണ്ട്.

അതേസമയം, തിരുവനന്തപുരം മേയറുടെ നടപടിയെ ന്യായീകരിച്ച് വി.കെ പ്രശാന്ത് എം.എൽ.എ രംഗത്തെത്തി . കോർപ്പറേഷനിലെ ഒഴിവുകൾ ജില്ലാ നേതൃത്വത്തെ അറിയിക്കാറുണ്ടെന്ന് എം.എൽ.എ പറഞ്ഞു. കത്ത് പുറത്തായതോടെ മേയര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അടിയന്തരമായ കോര്‍പ്പറേഷന്‍ ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് വി.വി രാജേഷ് ആവശ്യപ്പെട്ടു.

ഇത്തരമൊരു കത്ത് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും, വാര്‍ത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും വിവരം അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. വിഷയത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

0Shares