
കോഴിക്കോട്: ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഭണ്ഡാരങ്ങള്‍ മോഷ്ടിച്ച് പണം കൈക്കലാക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. നാദാപുരം മുടവന്തേരി കുഞ്ഞിക്കണ്ടി അബ്ദുള്ള(59) യാണ് പൊലീസ് പിടിയിലായത്. പേരാമ്പ്രയില്‍ നിന്നാണ് ഇയാളെ പൊലീസ് സാഹസികമായി പിടികൂടിയത്.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഭണ്ഡാരങ്ങള്‍ പൊളിച്ചു കളവു നടത്തിയ കേസില്‍ പ്രതിയായ ഇയാള്‍ അഞ്ച് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ 2014ല്‍ മോഷണ ശ്രമത്തിനിടെ കിണറില്‍ വീണ ഇയാളെ അന്നത്തെ സി.ഐ ആര്‍.ഹരിദാസും സംഘവുമാണ് കരക്കുകയറ്റിയത്.

കുറ്റ്യാടി നെട്ടൂര്‍ കൊറോത്ത് ചാലില്‍ പരദേവത ക്ഷേത്രത്തിലും പയ്യോളിയിലെ തച്ചന്‍കുന്ന് പറമ്പില്‍ കുട്ടിച്ചാത്തന്‍ ഭഗവതി ക്ഷേത്രത്തിലും വടകരയിലെ ഒരു പള്ളിയിലും കണ്ണൂര്‍ ജില്ലയിലെ വിവിധ അമ്പലങ്ങളിലെയും പള്ളികളിലെയും ഭണ്ഡാരങ്ങള്‍ കുത്തി തുറന്നു പണം അപഹരിച്ചിരുന്നു.
വിവിധയിടങ്ങളില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്ന പ്രതിയെ കുറ്റ്യാടി എസ്.ഐ ഷമീര്‍, റൂറല്‍ എസ്.പിയുടെ കീഴിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിലെ അംഗങ്ങളായ എസ്.സി.പി.ഒ വി.സി ബിനീഷ്, വി.വി ഷാജി, നാദാപുരം ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡിലെ എസ്.സി.പി.ഒമാരായ സദാനന്ദന്‍, സിറാജ് എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം രാത്രി പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് പിടികൂടുകയത്.
