
തിരുവനന്തപുരം: വിമാനത്തിൽ യാത്ര ചെയ്‌തും ആഡംബര ഹോട്ടലുകളിൽ താമസിച്ചും വീടുകളിൽ നിന്ന് സ്വർണം മാത്രം മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്ന് വിമാനത്തിൽ കേരളത്തിലെത്തി മോഷണം നടത്തി വിമാനത്തിൽ മടങ്ങുന്ന ഖമ്മം സ്വദേശി സമ്പതി ഉമ പ്രസാദ് (32) ആണ് പിടിയിലായത്. നഗര മധ്യത്തിൽ സി.സി.ടി.വി ഉള്ള വീടുകളിൽ തുടർച്ചയായി നടത്തിയ മോഷണമാണ് പ്രതിയെ കുടുക്കിയത് .
ഉമ പ്രസാദ് മെയ് 28നാണ് വിമാനമാർഗം തലസ്ഥാനത്തെത്തിയത്. പത്മനാഭസ്വാമി ക്ഷേത്രവും തലസ്ഥാന ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിച്ചു. പിന്നീട് ജൂൺ രണ്ടിന് തിരിച്ചെത്തി നഗരത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു മടങ്ങിപോയ ശേഷം ആറാം തീയതി തിരിച്ചെത്തി ഫോർട്ട്, പേട്ട സ്റ്റേഷൻ പരിധിയിൽ മൂന്ന് മോഷണം നടത്തി. ജൂലൈ ഒന്നിന് വീണ്ടും ആന്ധ്രയിലേക്ക് മടങ്ങി.

സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇയാൾ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറിലേക്കെത്തി. പ്രതിയെ കൊണ്ടാക്കിയ ഹോട്ടൽ ഓട്ടോറിക്ഷ ഡ്രൈവർ പൊലീസിനു പറഞ്ഞു കൊടുത്തു. മോഷ്ടാവിൻ്റെ പേരും മേൽവിലാസവും ഹോട്ടൽ രേഖകളിൽ നിന്ന് ലഭിച്ചു. അന്വേഷണത്തിൽ, മോഷ്ടാവ് കേരളത്തിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണെന്ന് മനസിലായി.
അഞ്ചിന് പുലർച്ചെ തിരുവനന്തപുരത്തേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു. വിമാനത്താവളത്തിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. തൊണ്ടി മുതലുകളിൽ ചിലത് ചാക്ക പാലത്തിന് അടിയിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സി.സി.ടി.വികളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചതെന്ന് സിറ്റിപൊലീസ് കമ്മിഷണർ നാഗരാജു ചക്കിലം പറഞ്ഞു.
60,000 സി.സി.ടി.വികൾ പൊലീസിൻ്റെ ഡാറ്റാ ബാങ്കിലുണ്ട്. മെയ് മാസം പ്രതി പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വന്നെന്നും ജൂൺ മാസത്തിൽ മോഷണം ആസൂത്രണം ചെയ്തെന്നും കമ്മിഷണർ പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവർമാരും ഹോട്ടൽ ജീവനക്കാരും അന്വേഷണത്തിന് സഹായിച്ചു. ആന്ധ്രയിലെ ഖമ്മം ജില്ലയിലെ നഗര പ്രദേശത്താണ് പ്രതി താമസിക്കുന്നത്. നാട്ടിൽ നിരവധി കേസുകളുണ്ട്.
പർവതാരോഹണത്തിലും തത്പരനാണ് പ്രതി. വർഷങ്ങൾക്ക് മുമ്പ് എവറസ്റ്റ് കീഴടക്കാൻ ശ്രമം നടത്തിയിരുന്നു. സ്വർണമാണ് പ്രധാനമായും മോഷ്ടിക്കുന്നത്. സ്വര്‍ണം ആന്ധ്രയിലെ പണയ സ്ഥാപനങ്ങളിൽ പണയം വയ്ക്കും. അവ തിരിച്ചെടുക്കില്ല. തൊപ്പിയും ബനിയനും ഷോർടുസുമാണ് മോഷണ സമയത്തെ വേഷം. മോഷണങ്ങളെല്ലാം സമാനമായ രീതിയിലായിരുന്നു. കണ്ണുകൾ ഒഴികെ മറയ്ക്കുന്ന മുഖാവരണവും കയ്യുറയും ധരിച്ചായിരുന്നു മോഷണം.
ജനലഴി ഇളക്കാനുള്ള പാരയും വാതിൽ പൊളിക്കുന്നതിനുള്ള കട്ടറും കയ്യിലുണ്ടാകും. റസിഡൻഷ്യൽ ഏരിയകളിൽ പകൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് ഗേറ്റ് താഴിട്ട് പൂട്ടിയിരിക്കുന്ന വീടുകൾ നിരീക്ഷിക്കും. വീടുകളിലെ നിരീക്ഷണ ക്യാമറകൾ ഓഫ് ചെയ്‌ത ശേഷമാണ് മോഷണം.
