
കുറ്റിക്കോൽ/കാസർകോട്: തെക്കിൽ–ആലട്ടി റോഡ് വികസനവുമായി ബന്ധപ്പെട്ട് റോഡ് കടന്നു പോകുന്ന പള്ളത്തിങ്കാലിൽ പാർട്ടി ഓഫീസിന്‍റെ പേരിൽ ബി.ജെ.പി വാങ്ങിയ സ്റ്റേ കോടതി നീക്കം ചെയ്യുകയും പി.ഡബ്ള്യു.ഡിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു.
‘തങ്ങളുടെ പാർട്ടി ഓഫീസിന്‍റെ സ്ഥലം കയ്യേറി റോഡ് വികസനം നടത്തുന്നു’ എന്ന വാദം ഉയർത്തിയാണ് ബി.ജെ.പി നേതൃത്വം റോഡ് പ്രവൃത്തി തടസ്സപ്പെടുത്തിയത്. എന്നാൽ റോഡ് അളന്നപ്പോൾ പൊതു സ്ഥലമാണ് എന്ന് തെളിഞ്ഞതോടെ റോഡ് പ്രവൃത്തി പുനരാരംഭിക്കാൻ കോടതി അനുവദിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പി.ഡബ്ള്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റോഡിന്‍റെ പണി തുടരാൻ നിർദ്ദേശം നൽകി.

കോടതി ഉത്തരവ് ലഭിച്ചതോട് കൂടി വില്ലേജ് ഓഫീസർക്കൊപ്പം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രൻ, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപിനാഥൻ, തുടങ്ങിയവരെത്തി പള്ളത്തിങ്കാലിൽ റോഡ് അളന്ന് മാർക്ക് ചെയ്തു.
നേരത്തെ റോഡിന്‍റെ നിർമാണത്തിൽ വികസന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നു എന്ന വ്യാജേന പ്രതിഷേധങ്ങൾ സംഘടിപ്പിച്ചവർ റോഡ് പ്രവൃത്തി തടസ്സപ്പെടുത്തിയതും അതിന് കോടതി തിരിച്ചടി നൽകിയതും ബി.ജെ.പിക്കും യുവമോർച്ചയ്ക്കും കനത്ത പ്രഹരമായിരിക്കുകയാണ്.
