
ഉപ്പള / കാസർകോട്: ആള്‍ക്കൂട്ട കൊലപാതക ഞെട്ടല്‍ മാറും മുമ്പെ ഉപ്പളയില്‍ വീണ്ടും ആള്‍ക്കൂട്ട അക്രമം. യുവാവിനെ കൂട്ടികൊണ്ടുപോയി ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ദേര്‍ളക്കട്ട യേനപ്പോയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പപ്പായതൊട്ടിയിലെ ഫാറൂഖി(30)നെയാണ് അക്രമിച്ചത്.
തിങ്കളാഴ്‌ച രാത്രി പത്ത് മണിയോടെ അമ്പാര്‍ സ്വദേശിയായ ഒരാള്‍ ഫാറൂഖിനെ വീട്ടില്‍ നിന്ന് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കാറില്‍ കൂട്ടിക്കൊണ്ടു പോവുകയും ബംബ്രാണ വയലില്‍ കാത്തിരുന്ന അഞ്ചംഗ സംഘത്തെയും കൂട്ടി അമ്പാര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുക ആയിരുന്നുവെന്നാണ് പരാതി. പിന്നീട് രാവിലെ ആറ് മണിയോടെ സംഘം കാറില്‍ ഫാറൂഖിനെ പപ്പായതൊട്ടിയിലെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു.

ഫാറൂഖിൻ്റെ കുടുംബം തിങ്കളാഴ്‌ച വൈകിട്ട് ബന്ധുവീട്ടില്‍ നോമ്പുതുറക്ക് പോയിരുന്നു. ചൊവാഴ്‌ച വൈകിട്ട് അമ്പാര്‍ സ്വദേശി ഉപ്പളയിലെ ഒരു ഓട്ടോ ഡ്രൈവര്‍ക്ക് മൊബൈലില്‍ സന്ദേശം അയക്കുകയാണ് ഉണ്ടായത്. ഫാറൂഖ് കുമ്പളയില്‍ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് വീട്ടിലുണ്ടെന്നും പോയി നോക്കണം എന്നുമായിരുന്നു സന്ദേശം.
ഓട്ടോ ഡ്രൈവര്‍ വീട്ടില്‍ എത്തിയപ്പോള്‍ ഫാറൂഖ് അബോധ അസ്ഥയിലായിരുന്നു. ഉടനെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു.
വീട്ടില്‍ എത്തിക്കും മുമ്പ് നിര്‍ബന്ധിച്ച് ഉറക്കഗുളിക കഴിപ്പിച്ചിരുന്നതായും ഫാറൂഖ് പറഞ്ഞു. തലക്കും കാലിനുമാണ് പരിക്ക്. സംഭവത്തില്‍ കിരണ്‍, ഇര്‍ഷാദ് എന്നിവര്‍ക്കും മറ്റ് ചിലര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. രഹസ്യവിഭാഗം ഏജന്‍സികളും മഞ്ചേശ്വരം പൊലീസും അന്വേഷണം നടത്തി വരികയാണ്.
