
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ സമ്മർദത്തെ തുടർന്നെന്ന് അന്വേഷണ സംഘം ഹൈക്കോടയിൽ റിപ്പോർട്ട് നൽകി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി തള്ളണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ഭർത്താവായ രാഹുലിനെതിരെ പരാതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്ന് ചൂണ്ടിക്കാട്ടി പ്രതി രാഹുൽ നൽകിയ ഹര്‍ജിക്കെതിരെയാണ് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിൻ്റെ ഹർജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാട് തേടിയിരുന്നു. സർക്കാർ, പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവർക്ക് അയച്ച നോട്ടീസിലാണ് നടപടി.

യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ സമ്മർദത്തെ തുടർന്നെന്നാണ് അന്വേഷണസംഘം പറയുന്നത്. ഭർത്താവിനെതിരെ യുവതി പരാതി നൽകിയത് പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയാണ്. കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് കടന്നിരുന്നു. തന്‍റെ വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകിയതെന്നാണ് യുവതി പിന്നീട് പറഞ്ഞത്.
വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അറിയിച്ച യുവതി ഡൽഹിയിലേക്കും തിരിച്ചു പോയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകിയത് എന്നാണ് യൂട്യൂബ് ചാനലിലൂടെ പെൺകുട്ടി വെളിപ്പെടുത്തിയത്. എന്നാൽ ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങിയാണ് പെൺകുട്ടി മൊഴി മാറ്റിയതെന്ന് വീട്ടുകാരും ആരോപിച്ചിരുന്നു.
