
ഗുവാഹത്തി: മണിപ്പൂരില്‍ കലാപകാരികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപാകുന്നതിനിടെ ആംബുലൻസിനും കലാപകാരികൾ തീയിട്ടു. വെടിയേറ്റ എട്ട് വയസ്സുകാരനടക്കം മൂന്നുപേര്‍ വെന്തുമരിച്ചു. സംഭവത്തില്‍ എട്ടുവയസ്സുകാരനായ ടെണ്‍സിങ് ഹാങ്‌സിങ്, അമ്മ മീന ഹാങ്‌സിങ്, ഇവരുടെ ബന്ധുവായ ലിഡിയ ലൗരേംബാം എന്നിവരാണ് കൊല്ലപ്പട്ടത്.
ഇംഫാലിൻ്റെ പടിഞ്ഞാറന്‍ മേഖലയെ ഇറോയ്‌സെംബയിലാണ് സംഭവം. മരണമടഞ്ഞ ടെണ്‍സിങിൻ്റെ കുടുംബം അസം റൈഫിള്‍സിൻ്റെ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുകയായിരുന്നു. ഇവിടെ വച്ചുണ്ടായ സംഘര്‍ഷത്തില്‍ കുട്ടിയുടെ തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് പരിക്കേറ്റ കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് അക്രമകാരികൾ തടസ്സമായി. ആംബുലന്‍സിന് അസം റൈഫിര്‍സിള്‍സും പോലീസും ചേർന്ന് സുരക്ഷയൊരുക്കിയെങ്കിലും കുറച്ചു ദൂരെ എത്തിയപ്പോൾ രോഷാകുലരായ കലാപകാരികള്‍ സുരക്ഷ മറികടന്ന് ആംബുലന്‍സിന് തീകൊളുത്തുകയായിരുന്നു.
