
കേരളത്തിൽ ഏതൊരു മന്ത്രിസഭ കേരളത്തില്‍ അധികാരത്തിലെത്തിയാലും അടുത്ത ദിവസത്തെ പതിവു വാര്‍ത്തകളിലൊന്നാണ് പതിമൂന്നാം നമ്പര്‍ കാറിന്‍റെയും മന്‍മോഹന്‍ ബംഗ്ലാവിന്‍റെയും വിശേഷം. ഇത്തവണയും അതു തെറ്റിക്കുന്നില്ല. പിണറായി സര്‍ക്കാര്‍ 2.0യില്‍ പതിമൂന്നാം നമ്പര്‍ കാര്‍ ഇത്തവണയും ആലപ്പുഴ റൂട്ടില്‍ തന്നെ ഓടും. ചേര്‍ത്തലയില്‍ നിന്നുള്ള സി.പി.ഐ പ്രതിനിധിയും കൃഷിമന്ത്രിയുമായ പി. പ്രസാദിനാണ് ഇത്തവണ പതിമൂന്നാം നമ്പര്‍ കാര്‍.
മന്ത്രിമാര്‍ വാഴില്ലെന്ന വിശ്വസം നിലനില്‍ക്കുന്ന മന്‍മോഹന്‍ ബംഗ്ലാവിനും പുതിയ അവകാശി വന്നു. തിരുവനന്തപുരത്തു നിന്നു വിജയിച്ച ആന്റണി രാജുവാണ് ഇത്തവണ ഈ ബംഗ്‌ളാവില്‍ പാര്‍ക്കുക.
പതിമൂന്നാം നമ്പര്‍ കാറിന്‍റെ ചിത്രം പങ്കുവെച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ ‘ അവസാനം പതിമൂന്നാം നമ്പര്‍ കാര്‍ കിട്ടി’ എന്ന പോസ്‌ററ് ഇട്ടത് 2016 ജൂണ്‍ 9നായിരുന്നു. അഞ്ചുവര്‍ഷം കഴിഞ്ഞു. ഭരണത്തുടര്‍ച്ച കിട്ടിയതു പോലെ പതിമൂന്നാം നമ്പര്‍ കാറിനും പിന്തുടച്ചാവകാശിയെ കിട്ടി. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ രാഷ്ട്രീയകക്ഷി മാറിയെന്നു മാത്രം .സി.പി.എമ്മില്‍ നിന്ന് സി.പി.ഐയിലേക്ക്.

പുറത്തുവന്ന ലിസ്റ്റനുസരിച്ച് മന്ത്രിമാരുടെ കാറുകളുടെ നമ്പര്‍ ഇങ്ങനെയാണ്
മുഖ്യമന്ത്രി -1
കെ.രാജന്‍ -2
റോഷി അഗസ്റ്റിന്‍ -3
കെ.കൃഷ്ണന്‍ കുട്ടി -4
എ.കെ.ശശീന്ദ്രന്‍ -5
അഹമ്മദ് ദേവര്‍കോവില്‍- 6
ആന്റണി രാജു-7
സജിചെറിയാന്‍ -8
എം വി ഗോവിന്ദന്‍ -9
കെ.എന്‍.ബാലഗോപാല്‍ -10
പി.രാജീവ് -11
വി.എന്‍.വാസവന്‍ -12
പി.പ്രസാദ് -13
ജെ.ചിഞ്ചുറാണി -14
കെ.രാധാകൃഷ്ണന്‍ -15
വി.ശിവന്‍കുട്ടി -16
പി എ മുഹമ്മദ് റിയാസ് -17
പ്രൊഫ ആര്‍.ബിന്ദു -18
ജി.ആര്‍.അനില്‍-19
വീണാ ജോര്‍ജ് -20
വി. അബ്ദുറഹിമാന്‍ -21
അശുഭകരമെന്ന് മുദ്രയടിച്ച പതിമൂന്നാം നമ്പര്‍ കാര്‍ ആരും സ്വീകരിക്കാതിരുന്നത് പിണറായി ഒന്നാം സര്‍ക്കാരില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വലിയ വിവാദമായിരുന്നു. തുടര്‍ന്നാണ് അത് സ്വീകരിക്കാന്‍ തോമസ് ഐസക്കും, വി. എസ് സുനില്‍കുമാറും എത്തിയത്. പക്ഷേ അലോട്ട് ചെയ്തു കിട്ടിയത് തോമസ് ഐസക്കിന്. മന്ത്രിമാര്‍ വാഴില്ലെന്ന വിശ്വസം നിലനില്‍ക്കുന്ന മന്‍മോഹന്‍ ബംഗ്ലാവും വെല്ലുവിളിയോടെ തോമസ് ഐസക്ക് ഏറ്റെടുത്തിരുന്നു. അതെന്തായാലും പിണറായി 2.0യില്‍ ഐസക് ഇല്ല.
മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് എം.എ ബേബിയാണ് പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. അടുത്ത തിരഞ്ഞെടുപ്പിലും പക്ഷേ എം എ ബേബി കുണ്ടറയില്‍ വിജയശ്രീലാളിതനായെങ്കിലും മന്ത്രിപദവി പോയി. പിന്നീട് 2011ല്‍ വന്ന യു.ഡി.എഫ് സര്‍ക്കാരാണ് പതിമൂന്നാം നമ്പര്‍ കാര്‍ ഉപേക്ഷിച്ചത്.
19 ഇന്നോവ ക്രിസ്റ്റയും രണ്ടു ഇന്നോവയുമാണ് പുതിയ മന്ത്രിമാര്‍ക്കായി ഒരുങ്ങുന്നത്. എല്ലാവര്‍ക്കും ഇന്നോവ ക്രിസ്റ്റ കാര്‍ തന്നെ നല്‍കാനാണ് ടൂറിസം വകുപ്പിന്‍റെ തീരുമാനം. 19 പേര്‍ക്കും പുതിയ മോഡലായ ഇന്നോവ ക്രിസ്റ്റ തന്നെ നല്‍കും. രണ്ടു പേര്‍ക്ക് പഴയ മോഡലും. പുതിയ ക്രിസ്റ്റ വരുന്ന മുറയ്ക്ക് അത് മാറ്റി നല്‍കും.
