
അങ്കാറ: തുര്‍ക്കിയില്‍ ആയിരങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിട്ട ഭൂകമ്പത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബഹുനില കെട്ടിടങ്ങള്‍ സെക്കന്‍ഡുകള്‍ക്കകം നിലംപൊത്തുന്ന വിഡിയോകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
തെക്കന്‍ തുര്‍ക്കി കേന്ദ്രീകരിച്ചുണ്ടായ ഭൂകമ്പത്തില്‍ തുര്‍ക്കിയിലും സിറിയയിലുമായി 1500 ൽ അധികം ആളുകൾ മരിച്ചതായി സ്ഥിരീകരിച്ചു. ആയിരത്തി എഴുന്നൂറിലേറെ കെട്ടിടങ്ങള്‍ നിലം പൊത്തി. ഇവയില്‍ പലതിലും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ തുടരുന്നുണ്ട്.

റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി. പ്രാദേശിക സമയം പുലര്‍ച്ചെ 4.17 നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുന്നതിനിടെ, ഭൂകമ്പം ഉണ്ടായതാണ് മരണസംഖ്യ വര്‍ധിക്കാന്‍ ഇടയാക്കിയത്.
തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയായ ഗാസിയാന്‍ടെപ്പിന് സമീപം പസാര്‍സിക്കിലാണ് ആദ്യ ഭൂചലനം ഉണ്ടായത്. തുടര്‍ന്ന് 80 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറുള്ള നുര്‍ദാഗി നഗരത്തിലാണ് രണ്ടാം തുടര്‍ചലനത്തിൻ്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വീസ് അറിയിച്ചു. അയല്‍രാജ്യങ്ങളായ ലെബനന്‍, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ നിലംപൊത്തി.
