
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പ്രതിവാര കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്.

കോവിഡ് പ്രതിരോധത്തിന് സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധസേനാ വൊളന്റിയർമാർ, പ്രദേശത്തെ സേവന സന്നദ്ധരായവർ, റസിഡൻസ് അസോസിയേഷനുകൾ എന്നിവരെ ഉൾപ്പെടുത്തി അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആദ്യ ഘട്ടത്തിൽ രോഗ വ്യാപനമുണ്ടായപ്പോൾ കാണിച്ച ജാഗ്രത രണ്ടാം ഘട്ടത്തിൽ പല തദ്ദേശ സ്ഥാപനങ്ങളും കാണിച്ചില്ലെന്ന വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു. വാർഡ് തലത്തിൽ രൂപീകരിച്ച പല സമിതികളും രണ്ടാം തരംഗ സമയത്ത് വളരെ നിർജീവമായെന്നും മുഖ്യമന്ത്രി ആരോപിച്ചു.
