
കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ തീവ്രമായ രോഗ വ്യാപനം ആണ് ഉണ്ടാകാൻ പോകുന്നതെന്നും അതിജീവനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). ഒരാളില്‍ നിന്ന് പതിനഞ്ച് പേരിലേക്ക് വരെ പെട്ടെന്ന് രോഗം വ്യാപിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. നിയന്ത്രണങ്ങള്‍ നടപ്പിലാക്കേണ്ടത് ഗവണ്‍മെന്റിന്‍റെ ബാധ്യതയാണെന്ന് ഐ.എം.എ വ്യക്തമാക്കി.

അടുത്ത രണ്ടാഴ്ചകള്‍ വളരെ നിര്‍ണായകമായതിനാല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ്, കര്‍ഫ്യൂ പോലെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ പി. റ്റി സക്കറിയാസ് അറിയിച്ചു. കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ മേയ് രണ്ടാം തീയതി വോട്ടെണ്ണല്‍ നടത്താവു എന്നും ഐ.എം എ ആവശ്യപ്പെട്ടു. വീണ്ടും ഒരു തീവ്ര വ്യാപനത്തിനു വഴിവെക്കുന്ന രീതിയില്‍ പ്രകടനങ്ങളും ആഘോഷങ്ങളും അന്ന് ഉണ്ടായാല്‍ നമ്മുടെ ആരോഗ്യപരിപാലന വ്യവസ്ഥ തകരുന്ന സാഹചര്യം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
നിലവിൽ ആശുപത്രി കിടക്കകള്‍, വെന്റിലേറ്ററുകള്‍ എല്ലാം അപര്യാപ്തമാകുന്ന സാഹചര്യമുണ്ട്. കര്‍ഫ്യൂ സമാനമായ അവസ്ഥയായിരിക്കണം രണ്ടാം തീയതി ഉണ്ടാകേണ്ടതെന്നും ഐ.എ.എ ആവശ്യപ്പെട്ടു.
പൂരങ്ങള്‍, പെരുന്നാളുകള്‍ ,ഇഫ്താര്‍ പാര്‍ട്ടികള്‍ തുടങ്ങി കൂട്ടം കൂടലുകള്‍ ഉണ്ടാകുന്ന അവസ്ഥകള്‍ ഒഴിവാക്കണമെന്നും അറിയിച്ചു. ദിനംപ്രതി ഒരുലക്ഷത്തിലധികം ആർ.ടി.പി.സി.ആർ പരിശോധനകൾ ചെയ്യാനും നിർദേശിച്ചു.
