
കൊച്ചി: അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്തുന്ന സമരത്തിൽ ഇടപെട്ട് ഹൈക്കോടതി. സംസ്ഥാന വ്യാപകമായി യു.എൻ.എയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിലാണ് കോടതിയുടെ ഇടപെടൽ. നഴ്സുമാരുടെ സമരത്തെതുടര്‍ന്ന് ആശുപത്രിയിലെ സേവനങ്ങള്‍ മുടങ്ങരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നൽകി. നഴ്സുമാരുടെ സമരം ആശുപത്രി സേവനങ്ങൾ തടസ്സപ്പെടുത്തിയെന്നും എസ്മ (ആവശ്യ സേവന പരിപാലന നിയമം) പ്രയോഗിക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു.
സര്‍ക്കാരും തൊഴിൽ വകുപ്പും ആശുപത്രികളിലെ സേവനങ്ങള്‍ മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആശുപത്രികളില്‍ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജോലി ചെയ്യാൻ തയ്യാറാകുന്ന നഴ്സുമാരെ യൂണിയൻ അംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിർദ്ദേശം. അതേസമയം നഴ്‌സുമാരെ എതിർത്തും അനുകൂലിച്ചും ആശുപത്രി മുതലാളിൽമാർ രംഗത്തുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരത്തിൽ ചിലി ആശുപത്രി മാനേജ്‌മെന്റ്റ് പ്രതിനിധികളുമായി വാക്ക് തർക്കവും കയ്യാങ്കളിയും നടന്നിരുന്നു. നഴ്‌സുമാർ സമരത്തിന് പോകുന്നത് മാനേജ്മന്റ് പ്രതിനിധികൾ തടയുന്ന സാഹചര്യവും ഉണ്ടായിരുന്നു.
