
ന്യൂഡല്‍ഹി: ‘ഓപ്പറേഷന്‍ അജയ്’യുടെ ഭാഗമായുള്ള ഇസ്രായേലിൽ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി.ഏഴ് മലയാളികൾ അടക്കം 212 പേരാണ് ഡൽഹിയിൽ എത്തിയത് .മലയാളി യാത്രക്കാര്‍ക്കായി ഡൽഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂമും ഡൽഹി വിമാനത്താവളത്തിൽ ഹെൽപ് ഡെസ്‌കും തുറന്നിട്ടുണ്ട്.
ഇസ്രായേല്‍– ഹമാസ് സംഘര്‍ഷത്തിൻ്റെ പശ്ചാത്തലത്തില്‍ ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രൂപം കൊടുത്ത ദൗത്യമാണ് ‘ഓപ്പറേഷന്‍ അജയ്’. യാത്രക്കാരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
വിദ്യാര്‍ഥികളടക്കം 18,000 ഇന്ത്യക്കാരാണ് ഇസ്രായേലിലുള്ളതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ച്ചി അറിയിച്ചിരുന്നു.

ഇവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യം അറിയിച്ചവരെയാണ് ദൗത്യത്തിൻ്റെ ഭാഗമായി തിരിച്ചെത്തിക്കുന്നത്.
ഒഴിപ്പിക്കല്‍ എന്ന നിലയിലല്ല മറിച്ച് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് സഹായമെത്തിക്കാനാണ് ഓപ്പറേഷന്‍ അജയ് എന്ന പേരില്‍ പ്രത്യേക വിമാന സര്‍വീസ് കേന്ദ്രം ആരംഭിച്ചത്. ഒരു ഡസനോളം ഇന്ത്യക്കാര്‍ വെസ്റ്റ് ബാങ്കിലും മൂന്നോ നാലോ പേര്‍ ഗാസയിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആവശ്യപ്പെട്ടാല്‍ അവിടെയും സഹായമെത്തിക്കും. നിലവില്‍ അവിടെ നിന്ന് സഹായാഭ്യര്‍ഥനകള്‍ വന്നിട്ടില്ല. ഇസ്രയേലില്‍ നിന്നാണ് കൂടുതല്‍ സഹായാഭ്യര്‍ഥനകള്‍. കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയക്കാന്‍ തീരുമാനമായാല്‍ അറിയിക്കുമെന്നും അരിന്ദം ബാഗ്‌ച്ചി പറഞ്ഞിരുന്നു.
