വിനോദ് കുമാര്‍ പള്ളയില്‍ വീടിൻ്റെ മൃതദേഹം സംസ്‌കരിച്ചു; യുവ രാഷ്ട്രീയ പ്രവർത്തകൻ്റെ അകാല വിയോഗം പ്രസ്ഥാനത്തിന് ഉണ്ടാക്കിയത് നഷ്‌ടം

You are currently viewing വിനോദ് കുമാര്‍ പള്ളയില്‍ വീടിൻ്റെ മൃതദേഹം സംസ്‌കരിച്ചു; യുവ രാഷ്ട്രീയ പ്രവർത്തകൻ്റെ അകാല വിയോഗം പ്രസ്ഥാനത്തിന് ഉണ്ടാക്കിയത് നഷ്‌ടം

കാഞ്ഞങ്ങാട് / കാസർകോട്: അന്തരിച്ച ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീടിൻ്റ അകാല വിയോഗത്തിൽ നാടിൻറെ അന്ത്യാഞ്ജലി. മൃതദേഹം നൂറുകണക്കനാളുകളുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പിതാവും കോണ്‍ഗ്രസിൻ്റെയും ട്രേഡ് യൂണിയൻ്റെയും നേതാവുമായിരുന്ന ഇ.പി കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിനടുത്ത് തന്നെയാണ് വിനോദിനെയും സംസ്‌കരിച്ചത്.

ബുധനാഴ്‌ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വിലാപ യാത്രയായി സന്ധ്യയോടെ ആണ് പുല്ലൂരിലെത്തിച്ചത്. പുല്ലൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. വ്യാഴാഴ്‌ച രാവിലെ മുതല്‍ വീട്ടിലേക്ക് ആളുകള്‍ പ്രവഹിക്കുകയായിരുന്നു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, സജീവ് ജോസഫ് എം.എല്‍.എ, എം.വിന്‍സെണ്ട് എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.പി കുഞ്ഞിക്കണ്ണന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, എം.സി ഖമറുദ്ദീന്‍, വി.വി രമേശന്‍, അഡ്വ. കെ.രാജ്‌മോഹന്‍, ഡി.സി.സി ഭാരവാഹികള്‍, യു.ഡി.എഫ് നേതാക്കള്‍ ഭാരവാഹികള്‍ തുടങ്ങി നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

അതിശയിപ്പിക്കുന്ന രാഷ്ട്രീയ പക്വതയും അതിലേറെ തന്ത്രവുമറിയുന്ന നേതാവായിരുന്നു വിനോദ്. പഴയതും പുതിയതും ആയ തലമുറകളില്‍ പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ സ്വീകാര്യനായിരുന്നു. രണ്ട് തലമുറകളെയും കൂട്ടിയോജിപ്പിച്ച നേതാവ് കൂടിയാണ്. നല്ല പ്രാസംഗികനായ വിനോദ് കുമാര്‍ രാഷ്ട്രീയ നിലപാടുകളില്‍ അടിയുറച്ച വ്യക്തിയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയപ്പോഴും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു.

ഏതു വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോഴും നര്‍മം കലര്‍ത്തിയുള്ള വാക്കുകള്‍ ഉപയോഗിക്കാനുള്ള കഴിവുകള്‍ വിനോദിൻ്റെ പ്രത്യേകതയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് അട്ടേങ്ങാനത്ത് ഈസ്റ്റ് എളേരി പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ജെയിംസ് പന്തമാക്കലിനൊപ്പം കെ.എസ്.യു യൂണിറ്റ് രൂപീകരിക്കാനെത്തിയ വിനോദിന് ക്രൂര മര്‍ദ്ദനമേറ്റിരുന്നു. പുല്ലൂര്‍- പെരിയ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വിഭജിച്ച് രണ്ട് കമ്മിറ്റികളാക്കുന്നതിലും വിനോദിൻ്റെ നേതൃപരമായ ഇടപെടലുണ്ടായിരുന്നു.

വിഭജിച്ച് പുതിയ പുല്ലൂര്‍ മണ്ഡലം പ്രസിഡണ്ടായി കെ.വി ഗോപാലനെ നിര്‍ദേശിച്ചതും വിനോദ് തന്നെയായിരുന്നു. വിനോദിനെ രാഷ്ട്രീയ രംഗത്ത് സജീവമാക്കിഎടുക്കാന്‍ കെ.മുരളീധരന്‍ എം.പി, കെ.പി കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ ശ്രമങ്ങളും ഏറെയുണ്ടായിരുന്നു. വിനോദിൻ്റെ മരണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഉണ്ടാക്കിയ നഷ്ടം വളരെ വാലുതാണ് എന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

0Shares