മഞ്ചേശ്വരത്ത് നിരവധി കേസുകളിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാണ്ട് ചെയ്‌തു; സംഘത്തിലെ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്‌തു

You are currently viewing മഞ്ചേശ്വരത്ത് നിരവധി കേസുകളിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാണ്ട് ചെയ്‌തു; സംഘത്തിലെ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്‌തു

മഞ്ചേശ്വരം / കാസർകോട്: നിരവധി കേസുകളില്‍ പ്രതികളായ ബുധനാഴ്‌ച മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌ത രണ്ടുപേരെ കോടതി റിമാണ്ട് ചെയ്‌തു. മിയാപദവിലെ അബ്ദുല്‍ റഹീം (39), ബന്തിയോട് അടുക്കയിലെ അബ്ദുല്‍ ലത്തീഫ് (33) എന്നിവരാണ് റിമാണ്ടിലായത്. കര്‍ണാടക വിട്‌ള, പുത്തൂര്‍, സുള്ള്യ എന്നിവിടങ്ങളിലും മഞ്ചേശ്വരം സ്റ്റേഷനുകളിലുമായി റഹീമിനെതിരെ 15ലേറെ കേസുകളും അഞ്ച് കേസുകളില്‍ വാറണ്ടും നിലവിലുണ്ട്.

വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍, മയക്കുമരുന്ന് കൈവശം വെക്കല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ് റഹീം.

അബ്‌ദുൾ റഹീമിൻ്റെ സംഘത്തില്‍പെട്ട മൂന്നാമനായ ബന്തിയോട് അടുക്കയിലെ സാഹിദി(23)നെയാണ് കുമ്പള എസ്.ഐ വി.കെ അനീഷും സംഘവുമാണ് അറസ്റ്റ് ചെയ്‌തത്‌. ഒരു മാസം മുമ്പ് അടുക്കയിലെ മുജീബ് റഹ്‌മാനെ വീട് കയറി അക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്‌ത കേസിലെ പ്രതിയാണ് സാഹിദ്. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

കാര്‍ ചോദിച്ചപ്പോള്‍ നല്‍കാത്തതിൻ്റെ വൈരാഗ്യത്തില്‍ റഹീം, ലത്തീഫ്, സാഹിദ് എന്നിവര്‍ ചേര്‍ന്ന് അക്രമം നടത്തിയെന്നാണ് കേസ്. ഒളിവില്‍ കഴിയുകയായിരുന്ന സാഹിദിനെ ബുധനാഴ്‌ച ഉച്ചയ്ക്ക് ശേഷം വീട്ടില്‍ വെച്ചാണ് പിടികൂടിയത്.

ബുധനാഴ്‌ച പുലര്‍ച്ചെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കര്‍ണാടക അതിര്‍ത്തിയില്‍ വെച്ചാണ് തോക്കുമായി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. റഹീമിൻ്റെ സംഘത്തില്‍പെട്ട അബ്ദുല്‍ ലത്തീഫിനെ കോഴിക്കോട് വെച്ചാണ് പിടികൂടിയത്.

ലത്തീഫില്‍ നിന്നുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റഹീമിനെ പിടികൂടാനായത്. ഒരു കൊലക്കേസ് അടക്കം ഏഴോളം കേസുകള്‍ ലത്തീഫിനെതിരെയുണ്ട്.

ഒരു മാസം മുമ്പ് അടുക്കയിലെ മുജീബ് റഹ്‌മാനെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ക്കുകയും ചെയ്‌ത കേസില്‍ റഹീമും ലത്തീഫും പ്രതികളാണ്. മഞ്ചേശ്വരം പൊലീസ് ലത്തീഫിനെ കുമ്പള പൊലീസിന് കൈമാറുകയായിരുന്നു. മുജീബ് റഹ്‌മാനെ മര്‍ദ്ദിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്‌ത കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌താണ് കോടതിയില്‍ ഹാജരാക്കിയത്.

0Shares